ബ്രഹ്മപുരം തീപ്പിടിത്തത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഒരേ സമയമാണ് എല്ലാ ഭാഗത്തും കത്തിയതെന്നും ഇതിന് പിന്നിൽ അട്ടിമറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ബ്രഹ്മപുരം തീപ്പിടിത്ത വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്ത്. ബ്രഹ്മപുരത്ത് നടന്നത് ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും അതിന്‍റെ ഭവിഷ്യത്താണ് തീപിടുത്തമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരം തീപ്പിടിത്തത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് പറഞ്ഞ കെ പി സി സി പ്രസിഡന്‍റ് തദ്ദേശ സ്ഥാപനവും ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മൗനത്തെയും അദ്ദേഹം വിമർശിച്ചു. പിണറായി വിജയൻ വേസ്റ്റായി മാറുന്നുവെന്നും പിണറായി വിദേശത്ത് പോയതും വേസ്റ്റാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി നിശബ്ദനാണെന്നും വിദേശത്ത് ഉപരിപഠനത്തിന് പോയത് വെറുതെയായെന്നും കെ പി സി സി പ്രസിഡന്‍റ് വിശദീകരിച്ചു.
ബ്രഹ്മപുരം തീപ്പിടിത്തത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഒരേ സമയമാണ് എല്ലാ ഭാഗത്തും കത്തിയതെന്നും ഇതിന് പിന്നിൽ അട്ടിമറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർഹതയില്ലാത്ത പരിചയമില്ലാത്തവർക്ക് കരാർ നൽകി, ശാസ്ത്ര ബോധത്തിന്‍റെ കണിക പോലുമില്ലാത്ത പാർട്ടിക്കാരന് കരാർ നൽകിയത് അധികാര ദുർവിനിയോഗമാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നും കെ പി സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ബ്രഹ്മപുരത്ത് സത്യാഗ്രഹവും സുധാകരൻ പ്രഖ്യാപിച്ചു. ഈ മാസം പതിനാറാം തീയതി ബ്രഹ്മപുരത്ത് കെ പി സി സി സത്യഗ്രഹം സംഘടിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ ഇന്ന് പ്രതിപക്ഷം നിയമസഭയിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു. അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചു. നിർണായകമായ ഒരു വിഷയത്തിൽ നിയമസഭയിൽ മന്ത്രിമാരുടെ മറുപടികൾ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. കരാറുകാരെ സംരക്ഷിക്കാനാണ് അന്വേഷണം നടത്താത്തത്. കരാർ കമ്പനിക്ക് സർക്കാർ ക്ലീൻ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു. മുഖ്യമന്ത്രി ഈ വിഷയം തൊടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബ്രഹ്മപുരത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സതീശൻ; സഭയിൽ വാഗ്വാദം; നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം
