കള്ളക്കേസിന്‍റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ ഇട്ടുതരില്ലെന്നും അവരുടെ നിരപരാധിത്വം തെളിയിക്കുന്നത് വരെ കെ പി സി സി ശക്തമായ നിയമപോരാട്ടം നടത്തുമെന്നും സുധാകരന്‍
തിരുവനന്തപുരം: എ കെ ജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതി ജിതിന് ജാമ്യം കിട്ടിയതിന് പിന്നാലെ പൊലീസിനെയും സിപിഎമ്മിനെയും പരിഹസിച്ചും കോടതിയെ പ്രശംസിച്ചും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. കെട്ടിചമച്ച വ്യാജതെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജിതിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥതയുടെ യശസ്സ് ഉയര്‍ത്തുന്നതാണെന്ന് സുധാകരൻ പറഞ്ഞു. കേസിലെ പ്രതികളെ കിട്ടണമെങ്കിൽ സംഭവം നടക്കുന്നതിന് മുന്‍പും അതിന് ശേഷവുമുള്ള സിപിഎം നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ മതിയെന്നും പക്ഷേ അതിനുള്ള നട്ടെല്ലും ചങ്കുറപ്പും പൊലീസിനില്ലെന്നും സുധാകരൻ വിമർശിച്ചു. കള്ളക്കേസിന്‍റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ ഇട്ടുതരില്ലെന്നും അവരുടെ നിരപരാധിത്വം തെളിയിക്കുന്നത് വരെ കെ പി സി സി ശക്തമായ നിയമപോരാട്ടം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.
സുധാകരന്‍റെ വാക്കുകൾ
എ കെ ജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കെട്ടിചമച്ച വ്യാജതെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥതയുടെ യശസ്സ് ഉയര്‍ത്തുന്നതാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സര്‍ക്കാരും പൊലീസും ഭരണമുന്നണിയും കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിച്ച ഗൂഢനീക്കങ്ങള്‍ക്ക് കോടതിയില്‍ നിന്ന് ഏറ്റ കനത്ത പ്രഹരം കൂടിയാണ് ജിതിന് ലഭിച്ച ജാമ്യം. കഞ്ചാവ് കേസില്‍പ്പെടുത്തുമെന്ന് ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് ജിതിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എ കെ ജി സെന്‍റര്‍ ആക്രമിക്കപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താതെ സമൂഹത്തില്‍ പരിഹാസ്യമായി നിന്നിരുന്ന പൊലീസിന് സി പി എം നല്‍കിയ നിര്‍ദ്ദേശം ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസ് അല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പ്രതിചേര്‍ക്കണമെന്നാണ്. അത് അവര്‍ കൃത്യമായി ചെയ്തു. അതിന്‍റെ നാടകാന്തമായിരുന്നു ജിതിന്‍റെ അറസ്റ്റില്‍ കലാശിച്ചത്.
പൊലീസ് കണ്ടെത്തിയെന്ന് പറയുന്ന സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പൊള്ളയാണെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചത് ജാമ്യം ലഭിക്കാന്‍ സഹായകരമായി. അക്രമി സഞ്ചരിച്ച സ്കൂട്ടറിന്‍റെ രജിസ്ട്രേഷന്‍ നമ്പര്‍ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിന്‍റെ ഓരോ ഘട്ടത്തിലും പരസ്പരവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഈ വൈരുദ്ധ്യം കോടതിക്കും മനസിലായി. പ്രതികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷം തെളിവുകളും ഉപകഥകളും പൊലീസ് ബുദ്ധിയില്‍ തയ്യാറാക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥപ്രതി ഇപ്പോഴും നിയമത്തിന്‍റെ കാണമറയത്ത് സി പി എമ്മിന്‍റെ സംരക്ഷണയില്‍ കഴിയുകയാണ്. അവരെ കണ്ടെത്താതെ നിരപരാധികളെ പ്രതിയാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇത് കുറ്റകരമായ കൃത്യവിലോപമാണ്. സി പി എം കേന്ദ്രങ്ങളില്‍ നിന്നുള്ള കൃത്യമായ നിര്‍ദ്ദേശം അനുസരിച്ചാണ് ക്രൈംബ്രാഞ്ച് ഈ അന്വേഷണം നടത്തിയത്. പടക്കമേറിന്‍റെ യഥാര്‍ത്ഥ സൂത്രധാരന്‍മാര്‍ എ കെ ജി സെന്‍ററില്‍ ഇരുന്ന് കേസ് അന്വേഷണത്തെ നിയന്ത്രിക്കുകയാണ്. ഈ സംഭവം നടക്കുന്നതിന് മുന്‍പും അതിന് ശേഷവുമുള്ള സി പി എം നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ പ്രതികളെ കണ്ടെത്താവുന്നതേയുള്ളൂ. അതിനുള്ള നട്ടെല്ലും ചങ്കുറപ്പും പൊലീസിനില്ല. കള്ളക്കേസിന്‍റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ ഇട്ടുതരില്ലെന്നും അവരുടെ നിരപരാധിത്വം തെളിയിക്കുന്നത് വരെ കെ പി സി സി ശക്തമായ നിയമപോരാട്ടം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.
'നിരപരാധി, കള്ളക്കേസിൽ കുടുക്കി', മാനനഷ്ട കേസ് നൽകുമെന്ന് എകെജി സെന്റർ ആക്രമണ കേസിലെ പ്രതി
