നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ  മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ച സാഹചര്യത്തിലാണ് പകരക്കാരനെ നിശ്ചയിക്കുന്നത്

തിരുവനന്തപുരം: കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കണ്ണൂർ എംപി കെ സുധാകരൻ തന്നെ എത്തിയേക്കുമെന്ന് വിവരം. ഹൈക്കമാന്റിന്റെ അന്തിമ പരിഗണനയിൽ കെ സുധാകരനാണ് മുൻഗണന. രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടാകുമെന്നും ഹൈക്കമാന്റ് വൃത്തങ്ങളിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന് വിവരം ലഭിച്ചു. പ്രതിപക്ഷ നേതാവും, ഭൂരിപക്ഷം എം പിമാരും എംഎൽഎമാരും സുധാകരനെ പിന്തുണച്ചെന്നാണ് താരീഖ് അൻവറിന്റെ റിപ്പോർട്ട്.

Add Asianetnews as a Preferred SourcegooglePreferred

കെ സുധാകരനെ എതിർത്തത് എംപിമാരായ വികെ ശ്രീകണ്ഠൻ, അടൂർ പ്രകാശ്, ബെന്നി ബഹ്നാൻ എന്നിവരാണ്. റിപ്പോർട്ട് താരിഖ് അൻവർ സോണിയ ഗാന്ധിക്ക് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ച സാഹചര്യത്തിലാണ് പകരക്കാരനെ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അൻവറിന് ലഭിച്ച നിർദ്ദേശം. 

കെ സുധാകരനും കൊടിക്കുന്നിൽ സുരേഷുമാണ് ഹൈക്കമാൻഡിന്റെ പരിഗണനയിലുണ്ടായിരുന്നത്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ സംസ്ഥാനത്തെ നേതാക്കളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതി നിലനിൽക്കുന്നതിനാൽ വിശദമായ ചർച്ച നടത്തിയ ശേഷമേ പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാവൂ എന്നാണ് ഹൈക്കമാന്റ് താരീഖ് അൻവറിന് നൽകിയിരുന്ന നിർദ്ദേശം. റിപ്പോർട്ട് സമർപ്പിക്കാൻ താരീഖ് അൻവറിന് ഒരാഴ്ച സമയമാണ് നൽകിയിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona