സമ്പന്നതയിൽ വളർന്ന ഷാജിക്ക് അഴിമതിപ്പണം ആവശ്യമില്ല, വിജിലൻസ് കേസിലും തളരില്ല: കെ.സുധാകരൻ
ആറ് മണിക്ക് നക്ഷത്രഫലം പറയുന്ന ജ്യോത്സനെപ്പോലെ പിണറായി പത്രസമ്മേളനം നടത്തിയത് കൊണ്ടല്ല കൊവിഡിനെ പ്രതിരോധിച്ചത്. അതു ജനങ്ങളുടെ അവബോധം കൊണ്ടാണെന്നും സുധാകരൻ.
കണ്ണൂർ: കെഎം ഷാജി എംഎൽഎയെ പിന്തുണച്ച് കോൺഗ്രസ് നേതാവും കണ്ണൂർ എംപിയുമായ കെ.സുധാകരൻ. ഷാജി പ്രതിപക്ഷ ധർമ്മാണ് നിറവേറ്റിയതെന്നും ഷാജിക്കെതിരെ കേസെടുത്തത് സർക്കാരിന്റെ തരംതാണ നടപടിയാണെന്നും സുധാകരൻ പറഞ്ഞു.
പാർട്ടിയിൽ നിന്ന് പുറത്തായ ഒരാളുടെ ആരോപണം വച്ചാണ് ഷാജിക്കെതിരെ കേസെടുത്തത്. അധാർമ്മികമായി കേസെടുത്ത നടപടി വിജിലൻസ് പുനപരിശോധിക്കണം. സമ്പന്നതയിൽ വളർന്ന ആളാണ് കെഎം ഷാജിയെന്നും അങ്ങനെയൊരാൾക്ക് അഴിമതി പണത്തിൻ്റെ ആവശ്യമില്ലെന്നും ഇതു കൊണ്ടൊന്നും ഷാജിയെ തളർത്താനാവില്ലെന്നും സുധാകരൻ പറഞ്ഞു.
ജനതയുടെ സ്വകാര്യ വിവരങ്ങൾ വിറ്റ് കാശാക്കുന്ന ആദ്യത്തെ സർക്കാരാണ് പിണറായി വിജയൻ്റേത്. ഒരു അന്താരാഷ്ട്ര കമ്പനിയുമായി കരാറിലേർപ്പെടുമ്പോൾ നിയമോപദേശം തേടണമെന്ന പ്രാഥമിക ധാരണ എന്തുകൊണ് ഒരു മന്ത്രിക്കുണ്ടായില്ല. എന്തുകൊണ്ട് നിയമസഭയിൽ കരാറിനെക്കുറിച്ച് ഒരു സൂചനയും നൽകിയില്ല.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്പ്രിംഗ്ളർ കരാർ എന്ന് ഐ ടി സെക്രട്ടറിയുടെ വെളിപ്പെടുത്തലിൽ നിന്ന് വ്യക്തമായത്. സ്പ്രിഗ്ളർ ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷിക്കണം. ഇക്കാര്യത്തിൽ ബലിയാടായ ഐടി സെക്രട്ടറിയോട് സഹതാപം മാത്രമേയുള്ളൂവെന്നും സുധാകരൻ പറഞ്ഞു. ആറ് മണിക്ക് നക്ഷത്രഫലം പറയുന്ന ജ്യോത്സനെപ്പോലെ പിണറായി പത്രസമ്മേളനം നടത്തിയത് കൊണ്ടല്ല കൊവിഡിനെ പ്രതിരോധിച്ചത്. അതു ജനങ്ങളുടെ അവബോധം കൊണ്ടാണെന്നും സുധാകരൻ പറഞ്ഞു.