എസ്എസ്എൽസി, +2 പരീക്ഷ മാറ്റിവച്ചത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ
കേന്ദ്രസർക്കാർ നിർദേശങ്ങൾ അവഗണിച്ചാണ് കേരള സർക്കാർ പല തീരുമാനങ്ങളും എടുക്കുന്നത്. പ്രവാസികളുടെ ക്വാറൻ്റൈൻ നിർദേശത്തിലും കേന്ദ്രസർക്കാരിനെ മറികടന്നാണ് കേരളം തീരുമാനമെടുത്തത്.
തിരുവനന്തപുരം: എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകൾ മാറ്റിയ്ക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ ദാർഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര നിർദേശം പാലിക്കാതെയാണ് മുഖ്യമന്ത്രി ദിവസവും ഓരോ തീരുമാനങ്ങൾ എടുക്കുന്നതെന്നും സർക്കാർ വിവേകപൂർവ്വമല്ല പെരുമാറുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രസർക്കാർ നിർദേശങ്ങൾ അവഗണിച്ചാണ് കേരള സർക്കാർ പല തീരുമാനങ്ങളും എടുക്കുന്നത്. പ്രവാസികളുടെ ക്വാറൻ്റൈൻ നിർദേശത്തിലും കേന്ദ്രസർക്കാരിനെ മറികടന്നാണ് കേരളം തീരുമാനമെടുത്തത്. ശ്രമിക്ക് തീവണ്ടിയുടെ കാര്യത്തിൽ സർക്കാർ വേണ്ട രീതിയിൽ ഇടപെടൽ നടത്തിയിട്ടില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പ്രവാസികളുടെ തിരിച്ചു വരവിന്റെ കാര്യത്തിൽ കേന്ദ്രം എന്ത് നിയന്ത്രമാണ് ഏർപെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മെയ് അവസാന വാരം നടത്താൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി - പ്ലസ് ടു പരീക്ഷകൾ ജൂണിലേക്ക് മാറ്റാൻ ഇന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ എസ്എസ്എൽസി - പ്ലസ് ടു പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ നേരത്തെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു.