'മന്ത്രി മുഹമ്മദ് റിയാസ് എട്ടുകാലിമമ്മൂഞ്ഞല്ല,അദ്ദേഹത്തിന്‍റെ മൂത്താപ്പയാണെന്ന് പറയാതിരിക്കാൻ കഴിയില്ല'
കേരളത്തിൽ നടക്കുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങൾക്കുവരുന്നുള്ളൂവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍
തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ദേശീയപാതയുടെ വികസനത്തിന് പണം അനുവദിച്ചതുമായി ബന്ധപ്പെട്ട മന്ത്രി മുഹമ്മദ് റിയാസിന്‍റെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.രണ്ടു ദേശീയപാതകളുടെ വികസനത്തിനായി 804.76 കോടി രൂപയാണ് അനുവദിച്ചത്. അടിമാലി -കുമളി ദേശീയപാത വികസനത്തിന് സ്ഥലം എടുക്കുന്നതിന് 350.75 കോടിരൂപയും ദേശീയപാത 766 ൽ കോഴിക്കോട് ജില്ലയെയും വയനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലാപ്പറമ്പ് -പുതുപ്പാടിറോഡിന് 454.1കോടി രൂപയുമാണ് അനുവദിച്ചത്.
മിസ്റ്റർ മുഹമ്മദ് റിയാസ് താങ്കൾക്ക് ഇത്രയും അല്പത്തരം കാണിക്കാൻ എങ്ങനെ കഴിയുന്നു. ഇതിൽ എന്താണ് താങ്കൾക്കും കേരളസർക്കാരിനും അവകാശപ്പെടാനുള്ളത്? ഇതിന് ഒരു നയാ പൈസയെങ്കിലും സംസ്ഥാനസർക്കാർ ചെലവഴിക്കുന്നുണ്ടോ. എല്ലാ സംസ്ഥാനങ്ങളും ഭൂമി ഏറ്റെടുക്കാന്‍ ഇരുപത്തഞ്ചും മുപ്പതും ശതമാനം ചെലവ് വഹിക്കുമ്പോൾ ഒന്നും കൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് കേരളസർക്കാരിന്. കേരളത്തിൽ നടക്കുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങൾക്കുവരുന്നുള്ളൂ. താങ്കൾ എട്ടുകാലി മമ്മൂഞ്ഞല്ല അദ്ദേഹത്തിന്റെ മൂത്താപ്പയാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ലജ്ജ എന്നൊരു പദം ഇടതുനിഘണ്ടുവിൽ അല്ലെങ്കിൽത്തന്നെ ഇല്ലല്ലോ...യെന്നും കെ സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചു