Asianet News MalayalamAsianet News Malayalam

ശിവശങ്കരന്‍റെ സസ്പെന്‍ഷന്‍ ഗത്യന്തരമില്ലാതെ, ഇതുകൊണ്ട് പിണറായിക്ക് രക്ഷപ്പെടാനാകില്ല: കെ സുരേന്ദ്രന്‍

രാജ്യദ്രോഹ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അകത്താകുമെന്ന ഘട്ടത്തിലെത്തിയപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കാനായിരുന്നു ശ്രമം. 

k surendran against pinarayi vijayan on gold smuggling case controversy
Author
Kozhikode, First Published Jul 16, 2020, 10:06 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്വര്‍ണ്ണ കള്ളക്കടത്തുകേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യേണ്ട സാഹചര്യം കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കും ഉണ്ടാകാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു ഗത്യന്തരവുമില്ലാതെയാണ് ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ശിവശങ്കരനെ സസ്‌പെന്റ് ചെയ്യേണ്ടി വന്നതെന്നും ഇതുകൊണ്ടൊന്നും പിണറായി വിജയന് രക്ഷപ്പെടാനാകില്ലെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തെളിവ് ലഭിക്കാതെ ശിവശങ്കരനെതിരെ നടപടിയെടുക്കാനാകില്ലെന്നാണ് പിണറായി ഇതുവരെ പറഞ്ഞിരുന്നത്. കസ്റ്റംസ് പത്തുമണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടും ശിവശങ്കരന്‍ കുറ്റക്കാരനല്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. രാജ്യദ്രോഹ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അകത്താകുമെന്ന ഘട്ടത്തിലെത്തിയപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കാനായിരുന്നു ശ്രമം. 

ഇതെല്ലാം വ്യക്തമാക്കുന്നത് മുഖ്യമന്ത്രിക്കും പലതും ഭയക്കാനുണ്ടെന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലക്കാരനായിരുന്നുകൊണ്ട് കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ കൂട്ടു നിന്നെന്ന ആക്ഷേപം വരുമ്പോള്‍ പ്രതിയാക്കപ്പെടുന്നത് സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസാണ്. താനിതൊന്നും അറിഞ്ഞതല്ലെന്നും അന്വേഷണം വരട്ടെയെന്നുമുള്ള പിണറായിയുടെ നിലപാട് ജനങ്ങളെ പറ്റിക്കാനാണ്. 

താനറിയാതെ തന്റെ ഓഫീസില്‍ ഒന്നും നടക്കില്ലെന്ന് വീമ്പുപറയുമ്പോള്‍ ശിവശങ്കരന്‍ ആ ഓഫീസിലിരുന്ന് കള്ളക്കടത്തുകാര്‍ക്ക് കൂട്ടുനിന്നെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. ഒരു നിമിഷം പോലും പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ അര്‍ഹതയില്ല. അന്തസ്സുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
 

Follow Us:
Download App:
  • android
  • ios