കള്ളപ്രചാരണം നടത്താൻ വേണ്ടി ഗണപതി ഭഗവാനെ ഷംസീർ അധിക്ഷേപിച്ചുവെന്നും സുരേന്ദ്രൻ
തിരുവനന്തപുരം: എ എന്‍ ഷംസീറിന്‍റെ പ്രസംഗത്തോടെ ശബരി മല പ്രക്ഷോഭത്തിന് സമാനമായ അവസരം വന്നിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അമ്മമാര്‍ പ്രക്ഷോഭ രംഗത്തിറങ്ങാന്‍ തയ്യാറാകണം. ശബരിമല പ്രക്ഷോഭ സമയത്ത് തല്ല് കൊണ്ടതും ജയിലില്‍ പോയതും ബിജെപി പ്രവര്‍ത്തകരായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പില്‍ മറ്റ് ചിലരാണ് നേട്ടം കൊണ്ടുപോയത്. ഇത്തവണ അങ്ങനെയാവരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് നടന്ന മഹിളാ മോര്‍ച്ചാ സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നീട് കാസർകോട് മാധ്യമങ്ങളെ കണ്ട സുരേന്ദ്രൻ ഷംസീറിന്റെ പരാമർശത്തിൽ സിപിഎമ്മിന്റെ നിലപാട് ധിക്കാരപരമാണെന്ന് വിമർശിച്ചു. ഒരു മതത്തെ അധിക്ഷേപിക്കുന്നതിന് വേണ്ടി മാത്രമായി നടത്തിയ പരാമർശമാണിത്. മതനിന്ദ അടക്കമുള്ള കുറ്റങ്ങളാണ് ഷംസീർ ചെയ്തത്. കള്ളപ്രചാരണം നടത്താൻ വേണ്ടി ഗണപതി ഭഗവാനെ ഷംസീർ അധിക്ഷേപിച്ചു. ക്രിമിനൽ നടപടി പ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആസൂത്രിതമായ ഹിന്ദുവേട്ടയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഗണപതി മിത്താണെന്ന പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മലക്കംമറിഞ്ഞു. അള്ളാഹുവും ഗണപതിയും മിത്താണെന്ന് പറയേണ്ട കാര്യമില്ലെന്നും അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഷംസീറും ഞാനും ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. പരശുരാമൻ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികൾ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നത് ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ഗോവിന്ദൻ ദില്ലിയിൽ പറഞ്ഞു
