Asianet News MalayalamAsianet News Malayalam

D.Litt Controversy : 'പ്രതിപക്ഷനേതാവിനെ കൂടി മന്ത്രിസഭയിലെടുക്കൂ'; വി ഡി സതീശനെ പരിഹസിച്ച് കെ സുരേന്ദ്രൻ

മുഖ്യമന്ത്രിക്ക് വേണ്ടി സംസാരിക്കാൻ പ്രതിപക്ഷ നേതാവിന് ചിലവ് കിട്ടുന്നത് എകെജി സെന്‍ററിൽ നിന്നോ? സതീശനെ കൂടി മന്ത്രിസഭയിലെടുക്കു; പരിഹസിച്ച് സുരേന്ദ്രൻ
 

K Surendran Mocks  Opposition leader V D Satheeshan
Author
Thiruvananthapuram, First Published Jan 1, 2022, 11:01 PM IST

തിരുവനന്തപുരം: രാഷ്ട്രപതിയെ (President) അപമാനിക്കുന്ന നടപടി കേരളത്തിൽ നിന്നുണ്ടായത് കേരളം ചർച്ച ചെയ്യണമെന്ന് കെ സുരേന്ദ്രൻ (K Surendran). മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളോട് വിശദീകരിക്കണം. ദളിതനായ രാഷ്ട്രപതിയെ അപമാനിച്ചുവെന്നും ഗൗരവമായ വിഷയമാണതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഗവർണറെ ആരാണ് അപമാനിച്ചതെന്ന് ചോദിച്ച കെ സുരേന്ദ്രൻ മുഖ്യമന്ത്രിയൊന്നും പറയുന്നില്ലെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് വേണ്ടി വി ഡി സതീശനാണ് സംസാരിക്കുന്നത്. സതീശൻ ഗവർണറെ വിമർശിക്കുന്നു. സതീശനെയും മന്ത്രിസഭയിലെടുക്കണം.  എകെജി സെൻ്ററിൽ നിന്നാണോ സതീശന് ചെലവിന് കിട്ടുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. 

Read More: ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തെങ്കില്‍ തെറ്റ്, അധികാരമില്ല, കടന്നാക്രമിച്ച് സതീശന്‍

രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് കൊടുക്കുന്നത് സംബന്ധിച്ച് ഒരു വിവാദവും ഉണ്ടാകരുത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സിപിഎം ഇടപെടുന്നുണ്ട്.  മുഖ്യമന്ത്രി അഭിപ്രായം പറയണമെന്നും രാഷ്ട്രപതി കക്ഷിയാകുന്ന പ്രശ്നമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. ചാൻസലർ പദവി ഒഴിയണം എന്നതിൽ ജനങ്ങളിൽ രണ്ടഭിപ്രായമുണ്ട്. ഗവർണർ റെസിഡൻ്റ് കളിക്കേണ്ട എന്ന് മുഖ്യമന്ത്രി തന്നെ പറയുന്ന നാടാണിത്.

Read More: സർക്കാരിനെ വിട്ട് ഗവർണർക്കെതിരെ വിഡി, രാഷ്ട്രപതിയെ അപമാനിച്ചെന്ന് ബിജെപി

പോത്തിനോട് വേദമോദിയിട്ട് കാര്യമുണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു. കെ റെയിൽ പരിസ്ഥിതി ആഘാത പഠനം ഇപ്പോഴെന്തിന് നടത്തുന്നു? സുതാര്യമായ പദ്ധതിയാണെങ്കിൽ ജനങ്ങൾ അംഗീകരിക്കും. പച്ചക്കൊടി കാണിക്കരുത് എന്ന് കേന്ദ്രത്തോട് സംസ്ഥാന ബിജെപി നേരത്തെ തന്നെ അറിയിച്ചതാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. 

രാഷ്ട്രപതിക്ക് ഡി ലിറ്റ് (D Litt Controversy)  നിഷേധിച്ചുവെന്ന വിവാദത്തിൽ സർക്കാരിനെതിരായ ചെന്നിത്തലയുടെ ആക്ഷേപം ഏറ്റെടുക്കാതെ ഗവർണറെ കടന്നാക്രമിക്കുകയായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണര്‍ ശുപാർശ ചെയ്തെങ്കിൽ അത് തെറ്റാണെന്നും ഇപ്പോൾ വിഷയം ഉയർത്തുന്നത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും വി ഡി സതീശൻ പറഞ്ഞു. ഗവർണറോടും സർക്കാരിനോടും ചോദ്യങ്ങൾ ഉണ്ടെങ്കിലും ഡി ലിറ്റ് വിവാദം ചെന്നിത്തല തുറന്ന് വിട്ടത് സർക്കാരിനെ വെട്ടിലാക്കാനായിരുന്നു. രാഷ്ട്രപതിയെ സംസ്ഥാന സർക്കാർ ഇടപെട്ട് അപമാനിച്ചെന്ന രീതിയിൽ ചർച്ചകൾ മുറുകുമ്പോഴാണ് വിമർശനം വി ഡി സതീശൻ ഗവർണറിലേക്ക് തിരിച്ചത്.

സർക്കാരിനെ വിട്ട് ഗവർണറെ സതീശൻ കടന്നാക്രമിച്ചതോടെ ചെന്നിത്തല വെട്ടിലായി. ഒപ്പം പ്രതിപക്ഷത്തെ അനൈക്യം പ്രകടമായി. ഡി ലിറ്റ് വിവാദം ശക്തമാകുന്നത് സർക്കാരിന് രാഷ്ട്രീയനേട്ടമാകുമെന്നതിനാലാണ് സതീശൻ ഗവർണറെ ലക്ഷ്യമിട്ടത്. ഡി ലിറ്റ് പ്രധാന വിഷയമായാൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപടെൽ മുങ്ങിപ്പോകും. രാഷ്ട്രപതിയുടെ പേരിൽ സംസ്ഥാന സർക്കാർ-ബിജെപി പോര് കടുത്താൽ കോൺഗ്രസിന് റോളില്ലാതാകുമെന്നും കണ്ടാണ് ഗവർണറെ സതീശൻ വിമർശിച്ചത്. പ്രശ്നമെന്താണെന്ന് ഗവർണര്‍ വെളിപ്പെടുത്തണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. എന്നാൽ ദളിതനായ രാഷ്ടപ്രതിയെ സർക്കാർ അപമാനിച്ചുവെന്നാണ് ബിജെപി വിമർശനം. പ്രശ്‍നം ഗവർണര്‍ തുറന്ന് പറഞ്ഞാൽ രാഷ്ട്രീയമായി തിരിച്ചടിക്കാനാണ് സിപിഎം നീക്കം. ഗവർണര്‍ക്ക് മേൽ ബാഹ്യസമ്മർദ്ദമെന്ന പാർട്ടി നിലപാട് ഇതുവഴി ഒന്നുകൂടി ആവർത്തിക്കാനാണ് ശ്രമം. വിവാദം മുറുകുമ്പോൾ ഗവർണര്‍ തന്നെ കൂടുതൽ കാര്യങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios