കൊടകര കുഴൽപ്പണ കേസും മഞ്ചേശ്വരം സ്ഥാനാർത്ഥിയുടെ ആരോപണങ്ങളുമടക്കമുള്ള പുതിയ വിവാദങ്ങൾ ചർച്ചയാകുമെന്ന് സൂചന
ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. കൊടകര കുഴൽപ്പണ കേസും മഞ്ചേശ്വരം സ്ഥാനാർത്ഥിയുടെ ആരോപണങ്ങളുമടക്കമുള്ള പുതിയ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ, കേന്ദ്ര നേതാക്കൾ വിളിച്ചിച്ചത് വിഷയം ചർച്ച ചെയ്യാനാണെന്നാണ് സൂചന. നാളെ ആഭ്യന്തര മന്ത്രി അമിത്ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരെ സുരേന്ദ്രൻ കാണുമെന്നാണ് വ്യക്തമാകുന്നത്.

അതേസമയം മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ സുരേന്ദ്രനെതിരായ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ബദിയടുക്ക പൊലീസാണ്ണ് സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ കോടതി അനുമതിയോടെ 171 ബി വകുപ്പനുസരിച്ചാണ് കെ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
