'ദില്ലിയുമായി അര നൂറ്റാണ്ട് ബന്ധം, അത് കേരളത്തിനായി ഉപയോഗപ്പെടുത്തും ' കെ വി തോമസ്
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് അനുസരിച്ച് പ്രവർത്തിക്കും .കെ റെയിൽ പദ്ധതിക്കായി പരിശ്രമം തുടരും.ദില്ലിയില്‍ കേരള സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയെന്ന പദവി കേരളത്തിന് ഗുണകരമാകുമെന്നും കെവി തോമസ്
ദില്ലി: കേരള സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി ചുമതലയേറ്റ കെ വി തോമസ് , കേരള ഹൗസില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി.ദില്ലിയുമായി അര നൂറ്റാണ്ട് നീണ്ട ബന്ധമാണുള്ളത്. അത് കേരളത്തിനായി ഉപയോഗപ്പെടുത്തും .മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് അനുസരിച്ച് പ്രവർത്തിക്കും .കെ റെയിൽ പദ്ധതിക്കായി പരിശ്രമം തുടരുംരുമെന്നും അദ്ദേഹം വ്യക്തമാക്കി. പദവി സംബന്ധിച്ചു വിവാദങ്ങളിൽ പ്രതികരിക്കാനില്ല അതിൽ കാര്യമില്ല .അനിൽ ആൻ്റണി കഴിവുള്ള ചെറുപ്പക്കാരനാണ്: വിവാദങ്ങളിൽ വ്യക്തിപരമായ പ്രതികരണത്തിനില്ല . വികസനകാര്യത്തിൽ പ്രധാനമന്ത്രിക്കും കേരളത്തിനും യോജിച്ച നിലപാടാണെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ക്യാബിനറ്റ് പദവിയോടെയാണ് കെവി തോമസിന്‍റെ നിയമനം. അച്ചടക്ക ലംഘനത്തിന് കോൺഗ്രസ് നടപടിയെടുത്ത കെ വി തോമസിന് എട്ടുമാസത്തിന് ശേഷമാണ് പദവി ലബിച്ചത്. സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായ സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെയായിരുന്നു കോൺഗ്രസും തോമസും തമ്മിലെ അകൽച്ച വർദ്ധിച്ചത്. തൃക്കാക്കര ഉപതരെഞ്ഞെടുപ്പിൽ ഇടത് കൺവെൻഷനിൽ നേതൃത്വത്തെ വെല്ലുവിളിച്ച് കെ വി തോമസ് എത്തിയതിന് പിന്നാലെയാണ് പുറത്താക്കല്‍ സംഭവിച്ചത്. തൃക്കാക്കരയിലെ ഇടതിന്‍റെ വമ്പൻ തോൽവിയും തോമസിന്‍റെ പദവി നീണ്ടുപോകുന്നതും ഉന്നയിച്ച് തോമസിനെതിരെ കോൺഗ്രസ് നിരയിൽ നിന്നുയർന്നത് വലിയ പരിഹാസമായിരുന്നു. ഒടുവിലാണിപ്പോൾ ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം. നേരത്തെ എ സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചിരിക്കുന്നത്.