ഭക്ഷണവും വെളളവും കഴിക്കാത്തതിനെ തുടർന്ന് നിർജലീകരണം മൂലം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
പാലക്കാട് : ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ. വിദ്യ ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്ന് വിദ്യയെ പ്രവേശിപ്പിച്ച കോട്ടത്തറ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഭക്ഷണവും വെളളവും കഴിക്കാത്തതിനെ തുടർന്ന് നിർജലീകരണം മൂലം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ അട്ടപ്പാടി കോളേജിലെ പ്രിൻസിപ്പൽ, ഇൻറർവ്യൂ ബോർഡിലുണ്ടായിരുന്ന മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യയെ വിശദമായി ചോദ്യം ചെയ്യാനായിരുന്നു നീക്കം. എന്നാൽ അതിനു തൊട്ടു മുമ്പ് വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ വിദ്യയെ നാളെ ഉച്ചയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.
കൂട്ടുകാരിയ്ക്കൊപ്പമുള്ള സെൽഫിയിലൂടെയാണ് ദിവസങ്ങൾക്ക് ശേഷം വിദ്യയുടെ ഒളിയിടം പൊലീസ് കണ്ടെത്തിയത്. കൂട്ടുകാരിയുടെ ഫോണിൽ നിന്നാണ് വിദ്യക്കൊപ്പമുള്ള സെൽഫി കണ്ടെത്തിയത്. സെൽഫിയെടുത്തത് നാലു ദിവസം മുമ്പാണെന്ന് പൊലീസ് കണ്ടെത്തി. സുഹൃത്തിന്റെ ഫോണിലൂടെയായിരുന്നു ഒളിവിൽ വിദ്യ വിവരങ്ങൾ അറിഞ്ഞത്. ഇതിനായി സുഹൃത്ത് പുതിയ സിം കാർഡ് എടുത്തിരുന്നു. ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതൊക്കെയാണെങ്കിലും വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ് ഉദ്ദേശിക്കുന്നില്ല. വിദ്യയുടേത് ഗുരുതര കുറ്റമല്ലെന്നാണ് പൊലീസിൻ്റെ വിശദീകരണം.
വ്യാജ സർട്ടിഫിക്കറ്റ് വിദ്യയുടെ മൊബൈൽ ഫോണിലുണ്ടെന്ന് സൂചന, മെയിലുകൾ ഡിലീറ്റ് ചെയ്ത നിലയിൽ
വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വിദ്യയുടെ മൊബൈൽ ഫോണിലുണ്ടെന്നാണ് സൂചന. ഇവരുടെ ഫോണിലെ പല ഇ-മെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. സൈബർ വിദഗ്ദ്ധൻ ഉടൻ ഫോൺ പരിശോധിച്ച് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തും. ഈ രീതിയിൽ ഡിലീറ്റ് ചെയ്ത രേഖകളെല്ലാം വീണ്ടെടുക്കാൻ സാധിക്കും. മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചിട്ടില്ലെന്ന് വിദ്യ ആവർത്തിക്കുമ്പോഴും അവരുടെ രണ്ട് മൊബൈൽ ഫോണുകളിൽ നിന്നാണ് ചില സൂചനകൾ പൊലീസിന് ലഭിച്ചത്. ഫോണിൽ തന്നെയായിരിക്കാം ഫോട്ടോ ഷോപ്പിലൂടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നാണ് പൊലീസി്നറെ സംശയം. എന്നാൽ ഇതെല്ലാം ഫോണിൽ നിന്ന് കളഞ്ഞതായാണ് പൊലീസ് കണ്ടെത്തൽ. സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു.
വിദ്യയെ ഒളിവിൽ കഴിയാൻ സിപിഎമ്മുകാർ സഹായിച്ചെങ്കിൽ പൊലീസ് അന്വേഷിച്ചോട്ടെ: എംവി ഗോവിന്ദൻ

