സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോർട്ട്. ഉത്തരവ് ഇറങ്ങിയാൽ ആയങ്കിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല. 

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ. കമ്മീഷണർ ആർ ഇളങ്കോ റിപ്പോർട്ട് ഡി ഐ ജി രാഹുൽ ആർ നായർക്ക് കൈമാറി. സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോർട്ട്. ഉത്തരവ് ഇറങ്ങിയാൽ ആയങ്കിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല. സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തു എന്നുകാട്ടി ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് കാപ്പ ശുപാർശ എന്നതും ശ്രദ്ധേയമാണ്.

ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജ്ജുൻ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവർത്തനങ്ങൾ നടത്തിയത്. സിപിഐം ലീഗ്, സിപിഐഎം ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കി. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണംസ്വന്തം നിലയ്ക്ക് നടത്തിയ അർജ്ജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജ്ജുനും സംഘവും ചെയ്തുവന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടിസുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേർന്നു. ഗൾഫിലും കേരളത്തിലുടനീളവും നെറ്റ് വർക്ക് ഉണ്ടാക്കി. കരിപ്പൂരിൽ ഇങ്ങനെയൊരു ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷം കസ്റ്റംസിന്റെ പിടിയിലായ ഇയാൾ ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്. ആയങ്കിക്കെതിരെയും ആകാശ് തില്ലങ്കേരിക്കെതിരെയും ഈ മാസം ആദ്യം ഡിവൈഎഫ്ഐയും പൊലീസിൽ പരാതിനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ കമ്മീഷണർ ശുപാർശ നൽകുന്നത്. ആദ്യ ശുപാർശയിൽ കൂടുതൽ വ്യക്തവരുത്താൻ ഡിഐജി ആവശ്യപ്പെട്ടപ്രകാരം വളപട്ടണം സ്റ്റേഷൻ പരിധിയിലെ ക്രിമനൽ കേസും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും ചേർത്തുള്ള റിപ്പോർട്ടാണ് ഇന്ന് സമ‍ർപ്പിച്ചത്. 

2021 ജൂൺ 28 നാണ് അ‍ർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓ​ഗസ്റ്റ് 31ന് അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 

Read Also: അ‍ര്‍ജ്ജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊടും ക്രിമിനലുകളെന്ന് ഡിവൈഎഫ്ഐ 

അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന സംഘങ്ങൾ കൊടും ക്രിമിനലുകളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ആരോപിച്ചിരുന്നു. ഇവരാരും ഡിവൈഎഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പോലുമല്ല. സമൂഹ മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകൾ പ്രചരിപ്പിച്ച് തങ്ങൾ ഡിവൈഎഫ്ഐയാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവ‍ര്‍. ഇവരെ തള്ളി പറയാൻ സംഘടന നേരത്തെ തന്നെ തയ്യാറായതാണെന്നും സജീഷ് പറഞ്ഞു.

പി.ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ആകാശ് തില്ലങ്കേരി, അർജ്ജുൻ ആയങ്കി എന്നീ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന് ഡിവെഎഫ്ഐ നേതാവ് മനു സി വ‍ര്‍ഗ്ഗീസ് വ്യക്തമാക്കിയിരുന്നു. പി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞിട്ടും പിന്നെയും പുകഴ്ത്തലുമായി എത്തുന്ന ഈ ക്വട്ടേഷൻ സംഘങ്ങളുടെ മനോനിലയ്ക്ക് തകരാറുണ്ട് എന്നായിരുന്നു എംവി ജയരാജന്റെ പ്രതികരണം.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗവും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ മനു തോമസ് അർജ്ജുൻ ആയങ്കി ആകാശ് തില്ലങ്കേരി എന്നിവരുടെ ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കെതിരെ കണ്ണൂരിൽ ശക്തമായ പ്രചാരണം നടത്തിയ യുവ നേതാവാണ്. മനു പാർട്ടിയെ ഒറ്റുകൊടുക്കുന്ന ആളാണെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ ഡിവൈഎഫ്ഐ ഈ സംഘങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി. ആഎസ്എസ് ക്രിമിൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരും. പി ജയരാജന്റെ പ്രതിഛായ തെറ്റായി ഉപയോഗിച്ച് വളരാൻ ശ്രമിക്കുകയാണ് ഇവരെന്നും സംഘടന വ്യക്തമാക്കി. 

പി.ജയരാജൻ തള്ളിപ്പറഞ്ഞിട്ടും പിന്തുണയുമായി എത്തുന്ന ഈ ക്വട്ടേഷൻ സംഘത്തിന്റെ മനോനിലയ്ക്ക് തകരാറുണ്ടെന്ന് ജില്ലാ സെക്രട്ടറി വിമർശിച്ചു. തന്നെ പുകഴ്ത്തുന്നത് അറിഞ്ഞില്ല എന്നുപറഞ്ഞ് പി ജയരാജൻ വിവാദങ്ങളിൽ നിന്ന് വിട്ടുനിന്നു. സംഗതി പന്തിയല്ലെന്ന് ബോധ്യമായതോടെ കാണിച്ചുതരാം എന്ന ഭീഷണിയുടെ സ്വരം ഉപേക്ഷിച്ച് അർജ്ജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിട്ടു. തന്നെ ആജീവനാന്തം കുറ്റവാളിയെന്ന് ചാപ്പയടിക്കുന്നത് ശരിയാണോ എന്നും കുറ്റകൃത്യത്തിൽ തന്നെ തളച്ചിടുക അല്ലല്ലോ വേണ്ടതെന്നും ആയങ്കി ഡിവൈഎഫ്ഐയോട് ചോദിക്കുന്നു.

Read Also: മനുവിനെതിരായ ആരോപണത്തെ ഡിവൈഎഫ്ഐ ഏറ്റെടുക്കേണ്ട; ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ലെന്നും അർജുൻ ആയങ്കി

ഡിവൈഎഫ്ഐ നേതാവ് മനു തോമസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അർജുൻ ആയങ്കി. മനു തോമസിനെതിരെയുള്ള ആരോപണത്തെ ഡിവൈഎഫ്ഐ ഏറ്റെടുക്കേണ്ട. അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ല എന്നും അർജുൻ ആയങ്കി പ്രതികരിച്ചു. 

തന്നെ ആജീവനാന്തം കുറ്റവാളിയെന്ന് ചാപ്പയടിക്കുന്നത് ശരിയാണോ? ഒരാളെ ആ ക്രൈമിൽ തന്നെ തളച്ചിടുന്ന പ്രവണത ശരിയാണോ? ജയിലിലേക്ക് പോയതോടെ പാർട്ടി ബന്ധം ഉപേക്ഷിച്ചയാളാണ് താൻ. ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ല എന്നും അർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചു. (കൂടുതൽ വായിക്കാം...) 

Read Also: 'വിരട്ടൽ വേണ്ട, സംഘടനയെ മറയാക്കി സ്വർണ്ണക്കടത്തും ഇനി നടക്കില്ല', ഡിവൈഎഫ്ഐയുടെ മറുപടി