ക്യാൻസർ രോഗികൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന വാർത്തകൾ അധികൃതർ നിഷേധിച്ചു. സോഫ്റ്റ്‌വെയർ അപ്ഡേഷൻ കാരണം കാർഡ് വിതരണത്തിൽ ചെറിയ കാലതാമസം മാത്രമാണുണ്ടായതെന്നും, നിലവിൽ വാലിഡിറ്റിയുള്ള കാർഡുകൾ ഉപയോഗിച്ച് യാത്ര തുടരാമായിരുന്നുവെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. ക്യാൻസർ രോഗികൾക്കായി കെഎസ്ആർടിസി പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ കാർഡ്, സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടപടികൾ മൂലം പുതുക്കി നൽകേണ്ട കാർഡ് വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നു.

സാങ്കേതിക പ്രശ്നം വേഗത്തിൽ പരിഹരിച്ച് കാർഡ് വിതരണം ഉടൻ തന്നെ പുനരാരംഭിച്ചിരുന്നു. എന്നാൽ ആ സമയത്ത് നിലവിൽ ഉപയോഗിച്ചുവന്നിരുന്ന വാലിഡ് ആയിട്ടുള്ള കാർഡുകൾ ഉപയോഗിച്ചുള്ള സൗജന്യ യാത്ര യാതൊരു തടസവും കൂടാതെ തുടർന്നുവരികയുമായിരുന്നു. ആയതിനാൽ, ക്യാൻസർ രോഗികൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കെഎസ്ആർടിസി അധികൃതര്‍ വ്യക്തമാക്കി.

ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ പൊതുജനങ്ങളിലും ഈ പദ്ധതിയുടെ ഗുണഭോക്താക്കളിലും ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നു എന്നത് വേദനാജനകമാണ്. പൊതുജനങ്ങളും സാമൂഹ്യ മാധ്യമ ഉപയോക്താക്കളും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും, കെഎസ്ആർടിസിയുടെ ഔദ്യോഗിക അറിയിപ്പുകൾ മാത്രമാണ് വിശ്വസിക്കേണ്ടതെന്നും അധികൃതര്‍ അഭ്യർത്ഥിച്ചു.