ശങ്കരാചാര്യര്‍ കഴിഞ്ഞാൽ താനെന്ന ഭാവം, സര്‍വജ്ഞപീഠം കയറിയ ആളെ പോലെ പെരുമാറ്റം: പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളി
തികഞ്ഞ അഹങ്കാരത്തോടെ സഭയിൽ പെരുമാറുന്നത് പ്രതിപക്ഷ നേതാവാണെന്ന് കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി
തിരുവനന്തപുരം: കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം അംഗവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ. ആർക്കാണ് ധാർഷ്ട്യമെന്ന ചോദ്യത്തോടെ വിമര്‍ശനം തുടങ്ങിയ കടകംപള്ളി തികഞ്ഞ അഹങ്കാരത്തോടെ സഭയിൽ പെരുമാറുന്നത് പ്രതിപക്ഷ നേതാവാണെന്ന് കുറ്റപ്പെടുത്തി. സർവജ്ഞ പീഠം കയറിയ ആളെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. ശങ്കരാചാര്യർ കഴിഞ്ഞാൽ താനാണെന്ന് ഭാവത്തിലാണ് പ്രതിപക്ഷ നേതാവ് സഭയിൽ പെരുമാറുന്നത്. മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. എന്നാൽ ധാർഷ്ട്യത്തിന് കയ്യും കാലും വയറും ഒക്കെ വെച്ചാൽ പ്രതിപക്ഷ നേതാവായെന്നും കടകംപള്ളി സുരേന്ദ്രൻ വിമര്‍ശിച്ചു.
സഭയിൽ ധനാഭ്യര്‍ത്ഥന ചര്‍ച്ചകൾക്ക് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി മറുപടി പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്ന് വിമര്‍ശനം ഉയര്‍ന്നപ്പോഴായിരുന്നു കടകംപള്ളി സുരേന്ദ്രൻ മുഖ്യമന്ത്രിയെ പ്രതിരോധിച്ചും പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചും രംഗത്ത് വന്നത്.