സി എം രവീന്ദ്രൻ സത്യസന്ധനും മാന്യനുമാണ്; അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റുവെന്ന് കടകംപള്ളി
രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവർക്കുമറിയാം, സ്വപ്നയുടെ മൊഴിയെക്കുറിച്ച് ഒന്നും അറിയില്ല, കെ സുരേന്ദ്രൻ പറയുമ്പോഴാണ് ഇതെല്ലാം മാധ്യമങ്ങൾ തന്നെ അറിയുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് പിന്തുണയുമായി കടകംപള്ളി സുരേന്ദ്രൻ. രവീന്ദ്രൻ ബോധപൂർവ്വം മാറി നിൽക്കില്ലെന്നും സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും കടകംപള്ളി പറയുന്നു. സത്യസന്ധനും മാന്യനുമാണ്, രവീന്ദ്രന് സുഖമില്ല. മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നൽകിയാലും അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റൂ, കടകംപള്ളി പറയുന്നു.
രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവർക്കുമറിയാമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുടെ മൊഴിയെക്കുറിച്ച്
തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ മന്ത്രി കെ സുരേന്ദ്രൻ പറയുമ്പോഴാണ് ഇതെല്ലാം മാധ്യമങ്ങൾ തന്നെ അറിയുന്നതെന്നും കൂട്ടിച്ചേർത്തു.
തദ്ദേശ തിരുവനന്തപുരം നഗരസഭയിൽ അഭിമാനാർഹമായ നേട്ടമുണ്ടാകുമെന്ന് കടകംപള്ളി അവകാശപ്പെട്ടു. ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റ് വർദ്ധിക്കുമെന്നും ബിജെപി അഭിമാന പോരാട്ടം നൽകിയ വെങ്ങാനൂർ പോലും സിപിഎം നേടുമെന്നും കടകംപള്ളി പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം മോദി തരങ്കം കുറച്ച് വിഭാഗത്തെ മോഹിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ അവസ്ഥ മാറിയെന്നാണ് മന്ത്രിയുടെ അവകാശവാദം,
യുഡിഎഫ് കേന്ദ്രങ്ങളിൽ അവരുടെ വോട്ട് ചെയ്തിട്ടില്ലെന്നും 20ലധികം വാർഡുകളിൽ ബിജെപി - കോൺഗ്രസ് ധാരണയുണ്ടായിരുന്നുവെന്നും കടകംപള്ളി ആരോപിച്ചു. കരിയ്ക്കകം, ആറ്റിപ്ര, മുടവൻമുകൾ, ഇടവക്കോട് വാർഡുകളിൽ രഹസ്യ ബാന്ധവം ഇന്നലെ പരസ്യമായിരുന്നുവെന്നാണ് സിപിഎം ആരോപണം.
കേവല ഭൂരിപക്ഷത്തിനപ്പുറം ഒരു ഭൂരിപക്ഷം എൽഡിഎഫിന് നഗരസഭയിൽ ഉണ്ടാകുമെന്നും പ്രതിപക്ഷം ആരായിരിക്കുമെന്ന് പതിനാറിന് അറിയാമെന്നും കടകംപള്ളി സുരേന്ദ്രൻ പറയെന്നു. പൂജപ്പുരയിൽ നല്ല പോരാട്ടമായിരുന്നുവെന്നും വെങ്ങാനൂരിന്റെ കാര്യം പറഞ്ഞത് പോലെ പൂജപ്പുരയെ പറ്റി പറയുന്നില്ല, കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപിയുടെ കേന്ദ്ര മന്ത്രി തന്നെ രഹസ്യ ബന്ധവത്തിന് ചരട് വലിച്ചിട്ടുണ്ടെന്നാണ് ആരോപണം. നഗരഹൃദയത്തിലെ വാർഡുകളിൽ വോട്ടിംഗ് മരവിപ്പുണ്ടായിട്ടുണ്ടെന്നും അത് യുഡിഎഫ് വോട്ടുകളാണെന്നുമാണ് കടകംപള്ളി പറയുന്നത്.