പിഎഫ് ബോണ്ട് വിവാദം: അയ്യപ്പനെ സ്ഥാപിത താത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നെന്ന് കടകംപള്ളി
ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി
തിരുവനന്തപുരം: അയ്യപ്പനെ സ്ഥാപിത താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തോടുളള്ള പ്രതികരണമായാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. പിഎഫ് ഫണ്ടിലെ 150 കോടി ധനലക്ഷ്മി ബാങ്കിലെ ബോണ്ടില്‍ നിക്ഷേപിച്ചതില്‍ തെറ്റില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ജീവനക്കാരുടെ പിഎഫ് തുക കടപ്പത്രത്തിൽ നിക്ഷേപിച്ചത് പ്രതിസന്ധി അയ്യപ്പൻ മുൻകൂട്ടി കണ്ടതുകൊണ്ടെന്ന സത്യവാങ്മൂലം തെറ്റെന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ് എ പദ്മകുമാർ നേരത്തേ പ്രതികരിച്ചിരുന്നു. പ്രളയവും സ്ത്രീപ്രവേശനവും അയ്യപ്പൻ നേരത്തേ അറിഞ്ഞെന്ന് സത്യവാങ്മൂലത്തിൽ പരാമർശം നടത്തിയത് തെറ്റാണ്. ഇങ്ങനെയൊരു വിചിത്രവാദം സത്യവാങ്മൂലത്തിൽ എഴുതിയ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും. ഇപ്പോഴുള്ള പരാമർശങ്ങൾ തിരുത്തി പുതിയ സത്യവാങ്മൂലം നൽകുമെന്നും പദ്മകുമാർ വ്യക്തമാക്കിയിരുന്നു.