തീർഥപാദമണ്ഡപം ഏറ്റെടുത്തത് കയ്യേറ്റം ഒഴിപ്പിക്കാന്‍; ബിജെപിയുടേത് രാഷ്ട്രീയവത്ക്കരണത്തിനുള്ള ശ്രമം: കടകംപളളി
ചട്ടമ്പിസ്വാമി സ്മാരകവും, തീർഥപാദമണ്ഡപവും സർക്കാർ സംരക്ഷിക്കും. വിദ്യാധിരാജ ട്രസ്റ്റ് ആവശ്യപ്പെട്ടാൽ ചട്ടമ്പിസ്വാമി സ്മാരകം തിരികെ നൽകും.
തിരുവനന്തപുരം: തിരുവനന്തപുരത്തെ തീർഥപാദമണ്ഡപം ഏറ്റെടുത്തതിലൂടെ കയ്യേറ്റം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചട്ടമ്പിസ്വാമി സ്മാരകവും, തീർഥപാദമണ്ഡപവും സർക്കാർ സംരക്ഷിക്കും. വിദ്യാധിരാജ ട്രസ്റ്റ് ആവശ്യപ്പെട്ടാൽ ചട്ടമ്പിസ്വാമി സ്മാരകം തിരികെ നൽകും. ബിജെപി, വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ്. ഇത് ശരിയല്ല. കയ്യേറ്റങ്ങളെ പ്രോൽസാഹിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം തീർത്ഥപാദമണ്ഡപം ഇന്നലെയാണ് സർക്കാർ ഏറ്റെടുത്തത്. രാത്രി റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് മണ്ഡപം സീൽ ചെയ്തു. കെട്ടിടം ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
1976ൽ ഭൂമി നൽകിയത് വിദ്യാധിരാജ സഭയെന്ന സൊസൈറ്റിക്കാണ്. എന്നാൽ ഇപ്പോൾ ഭൂമി നോക്കുന്നത് വിദ്യാധിരാജ ട്രസ്റ്റാണ്. ഇത് നിയമവിരുദ്ധമാണെന്നാരോപിച്ചാണ് തീർത്ഥപാദമണ്ഡപം തിരിച്ചെടുക്കാൻ റവന്യൂപ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടത്. സൊസൈറ്റിക്ക് കൊടുത്ത ഭൂമി ട്രസ്റ്റിന് കൈമാറാൻ അവകാശമില്ല. മണ്ഡപം സ്ഥിതി ചെയ്യുന്ന 65 സെന്റ് സ്ഥലം കിഴക്കേകോട്ടയിലെ വെള്ളപ്പെക്കനിരവാണത്തിനുള്ള പദ്ധതിക്ക് ഉപയോഗിക്കാമെന്നാണ് റവന്യു പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. ഉത്തരവിന് പിന്നാലെ കെട്ടിടം ഏറ്റെടുക്കാനായി റവന്യൂ ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോൾ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.