വെടിയുണ്ടകൾ കാണാതായ കേസിൽ മന്ത്രിയുടെ ഗൺമാനും പ്രതി; അന്വേഷണം ഇഴയുന്നു
1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാണ്ടൻറ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാൻ സനിൽകുമാർ എഫ്ഐആറിലെ മൂന്നാം പ്രതിയാണ്.
തിരുവനന്തപുരം: സായുധ സേനാ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ നഷ്ടമായ കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാനും പ്രതി. 11 പൊലീസുകാരെ പ്രതി ചേർത്ത് പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഉള്ളത് ഗുരുതര പരാമർശങ്ങളാണ്. കേസില്‍ 10 മാസം മുമ്പ് തുടങ്ങിയ അന്വേഷണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.
1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാണ്ടൻറ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 2019 ഏപ്രിൽ 3 നാണ് പേരൂർക്കട പൊലീസ് കേസെടുക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാൻ സനിൽകുമാർ എഫ്ഐആറിലെ മൂന്നാം പ്രതിയാണ്. എസ് എ പി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽകുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയിലുണ്ടായിരുന്നു. വെടിയുണ്ടകളുടെ വിവരങ്ങൾ സനിൽ കുമാർ അടക്കമുള്ള 11 പേരും രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്. അതീവ സുരക്ഷയോടെയും സൂക്ഷമതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തി.
ജോലിയിലെ വീഴ്ച മൂലം സർക്കാറിന് നഷ്ടമുണ്ടായെന്നും ചില ഉദ്യോഗസ്ഥർ രേഖകളിൽ കൃത്രിമം കാണിച്ചെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറി. പക്ഷെ അതീവ ഗൗരവമുള്ള കേസിൽ അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയില്ല. രജിസ്റ്റർ സൂക്ഷിക്കേണ്ട പൊലീസുകാർ മാത്രം എഫ്ഐആറിൽ പ്രതികളായി. വെടിയുണ്ടകളുടെ കൈമാറ്റം കൃത്യമായി ഉറപ്പ് വരുത്തേണ്ട ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരെ തൊട്ടില്ല. മന്ത്രിയുടെ ഗൺമാൻ അടക്കം പ്രതികളായ കേസായത് കൊണ്ടുള്ള ഉന്നത ഇടപെടലും കേസിൽ സംശയിക്കാം. ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോർട്ട് വിവാദമായതോടെ ഇപ്പോൾ ക്രൈം ബ്രാഞ്ച് ഉണർന്നു. അന്വേഷണം രണ്ട് മാസം കൊണ്ട് തീർക്കണമെന്നാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ പുതിയ നിർദ്ദേശം.