കാക്കനാട് മയക്കുമരുന്ന് കേസ്, ആദ്യം വിട്ടയച്ച യുവതിയെ അറസ്റ്റ് ചെയ്തു, കടത്തിയത് നാലംഗ സംഘമെന്ന് എക്സൈസ്
കുറ്റകൃത്യവുമായി തയ്ബക്ക് നേരിട്ട് ബന്ധമുണ്ടെന്നും ലഹരി കടത്തിയത് നാല് പേർ ചേർന്നാണെന്നും എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ ടി എ കാസിം മാധ്യമങ്ങളോട് പറഞ്ഞു. തയ്ബ, ശ്രീമോൻ, ഫവാസ്, ഷബ്ന എന്നിവർ ചേർന്നാണ് ലഹരികടത്തിയതെന്നാണ് എക്സൈസ് പറയുന്നത്.
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ ആദ്യം വിട്ടയച്ച യുവതിയെ അറസ്റ്റ് ചെയ്തു. ജില്ലാ എക്സൈസ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ തിരുവല്ല സ്വദേശിനി തയ്ബയെ ആണ് അറസ്റ്റ് ചെയ്തത്. രാവിലെ മുതൽ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ നടപടി.
ചെന്നൈയിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചത് തയ്‍ബ ഉൾപ്പെട്ട നാലം സംഘമാണെന്നാണ് എക്സൈസ് കണ്ടെത്തൽ. ആദ്യം കേസന്വേഷിച്ച സംഘം യുവതിയെ വെറുതെ വിട്ടിരുന്നു, വിവാദത്തെ തുടർന്ന് കേസ് എടുത്ത എക്സൈസ് ക്രൈംബ്രാഞ്ചാണ് ഇപ്പോൾ നടപടി എടുത്തത്.
കുറ്റകൃത്യവുമായി തയ്ബക്ക് നേരിട്ട് ബന്ധമുണ്ടെന്നും ലഹരി കടത്തിയത് നാല് പേർ ചേർന്നാണെന്നും എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ ടി എ കാസിം മാധ്യമങ്ങളോട് പറഞ്ഞു. തയ്ബ, ശ്രീമോൻ, ഫവാസ്, ഷബ്ന എന്നിവർ ചേർന്നാണ് ലഹരികടത്തിയതെന്നാണ് എക്സൈസ് പറയുന്നത്. കാർപോർച്ചിൽ മയക്കുമരുന്ന് ഒളിപ്പിച്ചവരിൽ ഒരാളാണ് തയ്ബ.
ലോക്ഡൗണിന്റെ മറവിൽ വിവിധ കൊച്ചിയിലെ അപ്പാർട്ട്മെന്റുകളിൽ മയക്കുമരുന്ന് സംഘം എത്തിയതായും ഡിജെ പാർട്ടികൾ നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona