ആറാം സെമസ്റ്റർ ഫലം ഡിസംബർ 31ന് മുമ്പ് സമർപ്പിക്കണമെന്നാണ് വിദ്യാർത്ഥികളെ അറിയിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് ഇങ്ങനെയൊരു നിർദേശമെന്നും സർവകലാശാല വിശദീകരിക്കുന്നു.
കൊച്ചി: പിജി പ്രവേശന വിവാദം കനക്കുന്നതിനിടെ വിശദീകരണവുമായി കാലടി സംസ്കൃത സർവകലാശാല. തോറ്റ വിദ്യാർഥികൾക്ക് പ്രവേശന നൽകി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വാദം. ആദ്യ അഞ്ച് സെമസ്റ്റർ വിജയിച്ച ബിരുദ വിദ്യാർഥികൾക്കാണ് പ്രവേശനം നൽകിയത് എന്നാണ് സർവകലാശാല പറയുന്നത്. ഇത് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണെന്നും ആറാം സെമസ്റ്റർ ഫലം വൈകുന്നതിനാലാണ് ഇത്തരത്തിൽ പ്രവേശനം നൽകിയതെന്നുമാണ് ന്യായീകരണം.
ആറാം സെമസ്റ്റർ ഫലം ഡിസംബർ 31ന് മുമ്പ് സമർപ്പിക്കണമെന്നാണ് വിദ്യാർത്ഥികളെ അറിയിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് ഇങ്ങനെയൊരു നിർദേശമെന്നും സർവകലാശാല വിശദീകരിക്കുന്നു. ആദ്യ അഞ്ച് സെമസ്റ്ററിൽ സപ്ലിമെൻ്ററി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് യോഗ്യത ഇല്ലെന്ന് സർവകലാശാല നേരത്തെ അറിയിച്ചതാണെന്നും ആറാം സെമസ്റ്റർ ഫലം വൈകുന്നതിനാലാണ് ഇത്തരത്തിൽ പ്രവേശനപരീക്ഷ നടത്തിയതെന്നും സർവകലാശാല പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിലാണ് ആറാം സെമസ്റ്റർ പരീക്ഷാഫലം വൈകിയത്. ഡിസംബർ 31ന് മുമ്പ് യോഗ്യത സർട്ടിഫിക്കറ്റ് കാണിക്കാത്ത ആർക്കും എംഎ പഠനം തുടരാനാകില്ലെന്നും കാലടി സർവകലാശാല വ്യക്തമാക്കി.
ബിഎ തോറ്റവർക്കും കാലടിയിൽ എംഎക്ക് പ്രവേശനം നൽകിയതിൽ ഗുരുതര ക്രമക്കേട് നടന്നുവെന്ന് പറഞ്ഞത് നിലവിൽ സർവകലാശാല വിസിയുടെ ചുമതല വഹിക്കുന്ന കോഴിക്കോട് സർവകലാശാല വിസി ഡോ എം കെ ജയരാജ് തന്നെയാണ്.
കാലടി സര്‍വകലാശാലയില്‍ പിജി പ്രവേശന പരീക്ഷ നടന്നത് ഓഗസ്റ്റ് 6 നാണ് .ബിഎ ജയിച്ചവര്‍ക്കും അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും പരീക്ഷയെഴുതാം. കാലടി സര്‍വകലാശാലയില്‍ അവസാന വര്‍ഷ ബിഎ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പിജി പ്രവേശനപ്പരീക്ഷയില്‍ ജയിച്ചു. പക്ഷേ ഇവരുടെ അന്തിമ ബിരുദ ഫലം വരുന്നതിന് മുമ്പ് തന്നെ എംഎയ്ക്ക് അഡ്മിഷൻ തുടങ്ങി. പ്രവേശന പരീക്ഷയില്‍ ജയിച്ച അവസാന വര്‍ഷ ബിരുദക്കാര്‍ക്ക് മുൻഗണനാ അടിസ്ഥാനത്തില്‍ പിജിക്ക് പ്രവേശനം നല്‍കുകയും ചെയ്തു. ബിഎയുടെ ഫലം വന്നത് ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍. ഫലം നോക്കിയപ്പോള്‍ പിജിക്ക് പ്രവേശനം ലഭിച്ച അവസാന വര്‍ഷ ബിരുദക്കാരില്‍ ചിലർ തോറ്റു.
