അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എംഎ ക്ക്  പ്രവേശനം നേടിയവരെ പുറത്താക്കാനാണ് നിലവിലെ തീരുമാനം. ഇത്തരത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരം കൈമാറാൻ വൈസ് ചാൻസലർ വിവിധ വകുപ്പ് അദ്ധ്യക്ഷന്മാർക്ക്  നിർദ്ദേശം നൽകി.

കൊച്ചി: കാലടി സർവകലാശാലയിൽ (Kalady University) അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എംഎക്ക് പ്രവേശനം (MA Admission) നേടിയവരെ പുറത്താക്കാൻ നടപടി തുടങ്ങി. തിങ്കളാഴ്ച തന്നെ അത്തരം വിദ്യാർത്ഥികളുടെ വിവരം കൈമാറാൻ വൈസ് ചാൻസലർ വിവിധ വകുപ്പ് അദ്ധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകി. പ്രവേശനം വിവാദമായതോടെയാണ് നടപടി. 

ഒന്നു മുതൽ അഞ്ച് സെമസ്റ്റർ വരെ ബിരുദ പരീക്ഷ വിജയിച്ചവർക്കേ എം എ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുള്ളു. അങ്ങനെയുള്ളവരേ മാത്രമേ എംഎ ക്ക് പ്രവേശിപ്പിക്കാവൂ.എന്നാൽ തോറ്റവർക്കും കാലടി സർവകലാശാലയിൽ പ്രവേശനം നൽകി എന്ന ആരോപണമാണ് ഉയർന്നത്.

അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എംഎ ക്ക് പ്രവേശനം നേടിയവരെ പുറത്താക്കാനാണ് നിലവിലെ തീരുമാനം. ഇത്തരത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരം കൈമാറാൻ വൈസ് ചാൻസലർ വിവിധ വകുപ്പ് അദ്ധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകി. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് മുമ്പ് വിവരം നൽകാനാണ് നിർദേശം. എന്നാൽ അ‌ഞ്ചാം സെമസ്റ്റർ വിജയിച്ചവരാണ് പ്രവേശന പരീക്ഷ എഴുതിയതെന്നായിരുന്നു കഴിഞ്ഞ ദിവസം സർവകലാശാലയുടെ വിശദീകരണം.

ആറാം സെമസ്റ്റർ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷ എഴുതാം. ഇവർ മൂന്ന് മാസത്തിനകം യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതനുസരിച്ച് ഈ മാസം 31നകം ഫൈനല്‍ മാര്‍ക്ക് ഷീറ്റോ ബിരുദ സര്‍ട്ടിഫിക്കറ്റോ നൽകാത്തവരുടെ അഡ്മിഷന്‍ റദ്ദാക്കാനും ഇത് ഉറപ്പു വരുത്താനും വിസി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഇക്കാര്യം കർശനമായി പാലിക്കാൻ പ്രൊഫസർ ഇൻ ചാർജ്ജ് ഓഫ് എക്സാമിനേഷൻ വകുപ്പ് അധ്യക്ഷന്മാരോടും പ്രാദേശിക കേന്ദ്രം ഡയറക്ടർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.