കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗിയുടെ മരണം; പൊലീസ് ഇന്ന് ആശുപത്രിയിലെത്തി മൊഴിയെടുക്കും
ഹാരിസിനെ കൂടാതെ ചികിത്സയിലിരിക്കെ മരിച്ച മറ്റ് രണ്ട് രോഗികളുടെ കുടുംബങ്ങൾ നൽകിയ പരാതിയിലും പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചേക്കും.
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് കൊവിഡ് ഐസിയുവിൽ രോഗി മരിച്ച സംഭവത്തിൽ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുക്കും. മരിച്ച ഹാരിസിന്റെ ബന്ധുവിൻ്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഹാരിസിന്റെ മരണ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് മെഡിക്കൽ കോളേജ് അധികൃതർ പൊലീസിന് കൈമാറിയിരുന്നു.
ഡോ നജ്മയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും. മെഡിക്കൽ കോളേജിലെ അനാസ്ഥ സംബന്ധിച്ച് ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കളമശ്ശേരി സിഐയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കടുത്തുരുത്തിയിലെ വീട്ടിൽ എത്തി ഇവരുടെ മൊഴിയെടുത്തത്. ഹാരിസിൻ്റെ ബന്ധു അൻവറിൻ്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
മറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷമാകും പൊലീസ് റിപ്പോർട്ട് സമർപ്പിക്കുക. ഹാരിസിനെ കൂടാതെ ചികിത്സയിലിരിക്കെ മരിച്ച മറ്റ് രണ്ട് രോഗികളുടെ കുടുംബങ്ങൾ നൽകിയ പരാതിയിലും പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചേക്കും.