'സംഘത്തില്‍ പന്ത്രണ്ടോളം പേര്‍'; ക്രൂരത വെളിവാക്കി 'കല്ലട' ബസില്‍ മര്‍ദനമേറ്റവരുടെ മൊഴി
മർദ്ദനമേറ്റ സച്ചിൻ, അഷ്കർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പ്രതികൾ കൂടുതൽ പേരുണ്ടായിരുന്നെന്നാണ് മർദ്ദനമേറ്റവരുടെ മൊഴി
ചെന്നൈ: കല്ലട ബസ്സിൽ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണ സംഘം തമിഴ്നാട്ടിലെ മൊഴിയെടുപ്പ് പൂർത്തിയാക്കി. മർദ്ദനമേറ്റ സച്ചിൻ, അഷ്കർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പ്രതികൾ കൂടുതൽ പേരുണ്ടായിരുന്നെന്നാണ് മർദ്ദനമേറ്റവരുടെ മൊഴി. സംഘത്തിൽ പന്ത്രണ്ടോളം പേർ ഉണ്ടായിരുന്നു എന്നും സച്ചിനും അഷ്കറും പൊലീസിന് മൊഴി നൽകി.
തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതികളെ കണ്ടെത്താൻ റിമാൻഡിലുള്ളവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. ഏഴ് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് യാത്രക്കാരെ ബസ് ജീവനക്കാർ ഉപദ്രവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് തകരാറിലാവുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരെ വൈറ്റിലയിൽ വച്ച് കല്ലട ജീവനക്കാർ ആക്രമിക്കുകയുമായിരുന്നു. കരിങ്കല്ല് കൊണ്ട് തലക്കടിയേറ്റ അജയഘോഷ് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്.