കമറുദ്ദീൻ വിഷയത്തിൽ ലീഗിൽ ഭിന്നത രൂക്ഷം; സമവായത്തിനായി കുഞ്ഞാലിക്കുട്ടിയും മജീദും
കമറുദ്ദീനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയതോടെ ഇന്ന് രാവിലെ പാണക്കാട് ചേരാനിരുന്ന യോഗം മാറ്റിയിരുന്നു. തുടർന്നാണ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ സമവായ ചർച്ച തുടങ്ങിയത്
മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ വിഷയത്തിൽ മലപ്പുറം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ ചർച്ച തുടരുന്നു. കമറുദ്ദീനെ അനുകൂലിച്ചും എതിർത്തും നിലപാടെടുത്ത ഇരുവിഭാഗവുമായി പികെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും ചർച്ച നടത്തുകയാണ്. കാസർകോഡ് മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടിഇ അബ്ദുള്ള, കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന്, കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ എന്നിവർ മലപ്പുറം ലീഗ് ഓഫീസിലുണ്ട്.
കമറുദ്ദീനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയതോടെ ഇന്ന് രാവിലെ പാണക്കാട് ചേരാനിരുന്ന യോഗം മാറ്റിയിരുന്നു. തുടർന്നാണ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ സമവായ ചർച്ച തുടങ്ങിയത്. രാവിലെ നേതാക്കൾക്ക് അസൗകര്യം ഉള്ളതിനാലാണ് മാറ്റുന്നതെന്നാണ് വിശദീകരണം. കമറുദ്ദീന് നിയമസഭാ തെരെഞ്ഞെടുപ്പിൽ സീറ്റ് നൽകിയപ്പോഴും ഇരു വിഭാഗങ്ങളും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.