'ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെ' വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബാലിശമായ വാദങ്ങളാണ് ഗവർണർ ഉയർത്തിയത്. രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കത്ത് പുറത്തുവിട്ട കേരള ഗവർണർ ഇന്ത്യൻ ഭരണഘടന ലംഘിച്ചു. ഇത് ഗൗരവമുള്ള വിഷയമാണെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രത്യേക വാർത്താസമ്മേളനം വിളിച്ചുചേർത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. കണ്ണൂർ വിസിയുടെ പുനർ നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിലെത്തി സമ്മർദം ചെലുത്തിയെന്നും വിസി നിയമന നടപടി നിർത്തി വെക്കാൻ സർക്കാർ ആവശ്യപ്പെട്ടതായും ഗവർണർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഭരണത്തിൽ ഇടപെടില്ലെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി അയച്ച കത്തുകളുടെ പകർപ്പുകളും ഗവർണർ മാധ്യമങ്ങൾക്ക് വിതരണം ചെയ്തു.
സർക്കാരിനും മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കുമെതിരെ ആഞ്ഞടിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ആസൂത്രിത ആക്രമണം ഉണ്ടായപ്പോൾ നടപടിയെടുക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് ആണെന്നും ഗവർണർ ആരോപിച്ചു. ഇതിന് തെളിവായി അന്നത്തെ വീഡിയോ ദൃശ്യങ്ങൾ ഗവർണർ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഇതിന് പ്രത്യുപകരമാണോ രാഗേഷിന് പിന്നീട് കിട്ടിയ പദവിയെന്നും ഗവർണർ ചോദിക്കുന്നു. ചരിത്ര കോൺഗ്രസിലെ ആക്രമണത്തിൽ കണ്ണൂർ വി സി പരാതി നല്കാതിരുന്നതിനെ വിമർശിച്ച ഗവർണർ, പരാതി നല്കാൻ താൻ സുരക്ഷാ വിദഗ്ധനല്ലെന്നാണ് വി സി അന്ന് പറഞ്ഞതെന്ന് ഗവർണർ ആരോപിച്ചു.