ഉമ്മൻചാണ്ടിയെ ഭയമുണ്ടോ? രണ്ടുവട്ടം തോൽപ്പിച്ചതല്ലേയെന്ന് കാനം, സോളാറിലെ സിബിഐയിലും വിശദീകരണം
സർക്കാരിന്‍റെ വികസനനേട്ടങ്ങൾ തന്നെയാണ് തെരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നതെന്നും സിപിഐ സെക്രട്ടറി
തിരുവനന്തപുരം: സോളാർ കേസ് സിബിഐക്ക് വിട്ടത് സർക്കാരിന്‍റെ സ്വാഭാവിക നടപടി മാത്രമാണെന്ന് കാനം രാജേന്ദ്രൻ. സോളാർ കേസ് തിരഞ്ഞെടുപ്പ് സമയത്ത് ഉയർത്തിക്കൊണ്ടുവരുന്നതല്ലെന്നും സിപിഐ സെക്രട്ടറി അഭിപ്രായപ്പെട്ടു. സൂര്യൻ എല്ലാ ദിവസവും പ്രകാശിക്കാറുണ്ടെന്നും പൊലീസ് അന്വേഷണം പോരെന്ന് പരാതിക്കാരിയാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തലപ്പത്തേക്ക് ഉമ്മൻചാണ്ടി എത്തുന്നതിനെ ഭയക്കേണ്ട ആവശ്യമില്ലെന്നും കാനം പറഞ്ഞു. ഉമ്മൻചാണ്ടി നയിച്ച രണ്ട് തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ പരാജയപ്പെടുത്തിയ കാര്യവും അദ്ദേഹം ചൂണ്ടികാട്ടി. 2006 ലും, 2016 ലും ഉമ്മൻചാണ്ടിയെ ആണ് തോൽപ്പിച്ചത്. അവസാന മന്ത്രിസഭാ യോഗത്തിലാണ് ഉമ്മൻചാണ്ടി സർക്കാർ ലാവലിൻ കേസ് സിബിഐക്ക് വിട്ടതെന്നും കാനം ചൂണ്ടികാട്ടി. സർക്കാരിന്‍റെ വികസനനേട്ടങ്ങൾ തന്നെയാണ് തെരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നതെന്നും സിപിഐ സെക്രട്ടറി വ്യക്തമാക്കി.