'കേരളാ പൊലീസില്‍ ആര്‍എസ്‍എസ് ഗ്യാങ്'; ആനി രാജയുടെ വിമര്‍ശനം തള്ളി കാനം രാജേന്ദ്രന്‍
വിമർശനം പാർട്ടി ഫോറത്തിലാണ് അറിയിക്കേണ്ടത്. ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തിൽ പരാതി ഉന്നയിക്കുമെന്നും സംസ്ഥാന നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: കേരള പൊലീസില്‍ ആർഎസ്എസ് ഗ്യാങ്ങുണ്ടെന്ന ആനിരാജയുടെ പരാമർശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ സിപിഐക്ക് അത്തരമൊരു അഭിപ്രായമില്ലെന്ന് കാനം പറഞ്ഞു. ആഭ്യന്തര വകുപ്പിനെതിരെ ആനിരാജ നടത്തിയ വിമർശനം പാര്‍ട്ടി നിലപാട് ലംഘനമാണെന്നാണ് കേരള ഘടകത്തിന്‍റെ അഭിപ്രായം.
സംസ്ഥാനത്തെ നേതൃത്വത്തോട് ആലോചിച്ച് മാത്രമേ അതാത് സംസ്ഥാനങ്ങളിലെ വിഷയങ്ങളില്‍ അഭിപ്രായം പറയാവു എന്നാണ് പാര്‍ട്ടി തീരുമാനം. അത് ലംഘിക്കപ്പെട്ടെന്നത് കേരള ഘടകം ദില്ലിയില്‍ ആരംഭിച്ച ദേശീയ നിര്‍വാഹക സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വിഷയത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന നേതൃത്വം ആനിരാജയക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു.
ഇന്നും നാളെയുമായി ചേരുന്ന നിര്‍വാഹക സമിതിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്, നിയമസഭ തെരഞ്ഞെടുപ്പ്, കര്‍ഷക സമരം, എന്നീ വിഷയങ്ങളില്‍ ചര്‍ച്ചയാകും. അടുത്തവര്‍ഷം നടക്കുന്ന പഞ്ചാബ്, യുപി തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമായിരിക്കും വിജയവാഡയില്‍ പാർട്ടി കോണ്‍ഗ്രസ് ചേരുക. പാർട്ടി സമ്മേളനങ്ങളില്‍ സാധാരണ പോലെ പ്രതിനിധികള്‍ നേരിട്ട് പങ്കെടുക്കുന്ന രീതിയിലാകും സംഘടിപ്പിക്കുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.