ശബരിമലയിലേക്ക് പനിനീർ കൊണ്ടുവരേണ്ടെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്
ഇരുമുടിക്കെട്ടിനകത്ത് പ്ലാസ്റ്റിക് പൊതിയിൽ അവിലും മലരും എത്തിക്കുന്നത് ഒഴിവാക്കണം. പനിനീർ കൊണ്ടുവരേണ്ടെന്നും അവയിൽ രാസവസ്തുക്കളുണ്ടെന്നും തന്ത്രി പറഞ്ഞു.
പത്തനംതിട്ട: ശബരിമലയിലേക്ക് പനിനീർ കൊണ്ടുവരേണ്ടെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. പനിനീർ ക്ഷേത്രത്തിലേക്ക് സ്വീകരിക്കാറില്ലെന്നും ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് കൊണ്ടുള്ള വസ്തുക്കൾ ഒഴിവാക്കണമെന്നും തന്ത്രി പറഞ്ഞു. സന്നിദാനം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ തുടക്കം ഇരുമുടിക്കെട്ടിൽ നിന്നാകട്ടെയെന്നും തന്ത്രി ഓര്‍മ്മപ്പെടുത്തി.
ശബരിമലയെ വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടേയും കടമയാണ്. ഇരുമുടിക്കെട്ടിനകത്ത് പ്ലാസ്റ്റിക് പൊതിയിൽ അവിലും മലരും എത്തിക്കുന്നത് ഒഴിവാക്കണം. പനിനീർ കൊണ്ടുവരേണ്ടെന്നും അവയിൽ രാസവസ്തുക്കളുണ്ടെന്നും തന്ത്രി പറഞ്ഞു.
പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ശുചീകരണം വലിയ രീതിയിൽ നടക്കുന്നുണ്ടെങ്കിലും കൂടുതൽ ബോധവൽക്കരണം ആവശ്യമാണ്. കെട്ടുനിറ നടക്കുന്ന ക്ഷേത്രങ്ങളിൽത്തന്നെ ഇവ നടക്കണം. ഗുരുസ്വാമിമാർ പ്ലാസ്റ്റിക് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും തന്ത്രി പറഞ്ഞു. സന്നിധാനത്ത് വിരി വെക്കുന്ന സ്ഥലങ്ങളിൽ പ്ലാസ്റ്റിക് തിരികെ കൊണ്ടുപോകാൻ തുണി സഞ്ചിയും വിതരണം ചെയ്യുന്നുണ്ട്.