യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസാണ് വാർത്താക്കുറിപ്പിൽ ഇക്കാര്യമറിയിച്ചത്. കൊലപാതകത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും യൂത്ത് ലീഡ് ആവശ്യപ്പെട്ടു. 

കാസർകോട്: അബ്ദുൾ ഔഫ് റഹ്മാൻ വധക്കേസിലെ ഒന്നാം പ്രതിയായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെ തൽസ്ഥാനത്ത് നിന്ന് സസ്പെൻറ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസാണ് വാർത്താക്കുറിപ്പിൽ ഇക്കാര്യമറിയിച്ചത്. കൊലപാതകത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും യൂത്ത് ലീഡ് ആവശ്യപ്പെട്ടു. 

Add Asianetnews as a Preferred SourcegooglePreferred

ഇര്‍ഷാദ് അടക്കം കൊലയാളി സംഘത്തിലെ മൂന്ന് പേരെ നേരത്തെ കൊല്ലപ്പെട്ട റൗഫിൻ്റെ സുഹൃത്തും കേസിലെ മുഖ്യസാക്ഷിയുമായ ശുഹൈബ് തിരിച്ചറിഞ്ഞിരുന്നു. മുണ്ടത്തോട് സ്വദേശി ഹാഷിര്‍, എംഎസ്എഫ് നേതാവ് ഫസൽ എന്നിവരും കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണ്. ഇവരെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലയാളി സംഘത്തിൽ നാല് പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

കാഞ്ഞങ്ങാട് അബ്ദുൾ ഔഫ് റഹ്മാൻ്റെ കൊലപാതകം രാഷ്ട്രീയ സംഘര്‍ഷത്തെ തുട‍ര്‍ന്നെന്ന് സ്ഥിരീകരിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ഔഫിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ യൂത്ത് ലീഗ് പ്രവര്‍ത്തകൻ ഇര്‍ഷാദിനെ അറസ്റ്റ് ചെയ്തതായും കാസര്‍കോട് എസ്.പി ഡി.ശിൽപ അറിയിച്ചു. കേസിൻ്റെ തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി പൊലീസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് യൂത്ത് ലീഗ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് ഔഫ് കൊല്ലപ്പെട്ടതെന്നും കാസര്‍കോട് എസ്.പി പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ ഇര്‍ഷാദ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇര്‍ഷാദിനെ ഉടനെ പൊലീസ് നിരീക്ഷണത്തിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. 

image: കൊല്ലപ്പെട്ട ഔഫ്