കാഞ്ഞങ്ങാട് മറിഞ്ഞ ഗ്യാസ് ടാങ്കർ ഉയർത്താൻ ശ്രമിക്കുന്നതിനിടെ വാൽവ് പൊട്ടി വാതകം ചോരുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഉയർത്തുന്നതിനിടെ വാതകം ചോർന്നു. ടാങ്കറിൻ്റെ വാൽവ് പൊട്ടിയതോടെയാണ് വാതകം ചോർന്നത്. ഇതോടെ പ്രദേശത്ത് അര കിലോമീറ്റർ പരിധിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽപിജി ഗ്യാസുമായി പോകുന്ന ടാങ്കർ ഇന്നലെ ഉച്ചക്കാണ് മറിഞ്ഞത്. 

Add Asianetnews as a Preferred SourcegooglePreferred

കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. മംഗലാപുരത്തു നിന്ന് വിദഗ്‌ധ സംഘം എത്തിയ ശേഷം മാത്രമേ ചോർച്ച അടക്കാനാവൂ എന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി മണിക്കൂറുകൾ എടുക്കും. കൂടുതൽ ഫയർ ഫോഴ്‌സ് അംഗങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ടാങ്കർ ഉയർത്തുന്നതിന് ഭാഗമായി പ്രാദേശിക അവധിയടക്കം മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18, 19, 26 വാർഡുകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഈ വാർഡുകളിലെ സ്‌കൂൾ, അംഗണവാടി, കടകൾ ഉൾപ്പടെയുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ എട്ട് മുതൽ കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെ ഹൈവേ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ച ശേഷമാണ് ടാങ്കർ ഉയർത്താൻ ശ്രമം തുടങ്ങിയത്.

ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നത് വരെ വൈദ്യുത ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാനോ പുകവലിക്കാനോ പാടില്ലെന്നും ഇൻവെർട്ടർ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവർത്തിപ്പിക്കാൻ പാടില്ലെന്നും കർശന നിർദ്ദേശം നൽകിയിരുന്നു.

YouTube video player