,,,,

കണ്ണൂർ: കൊവിഡ് രോഗ ഭീതിയിൽ നാട് വിറങ്ങലിച്ച് നിൽക്കുന്നതിനിടെ കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫിനെ മറിച്ചിടാൻ അവിശ്വാസ പ്രമേയം നോട്ടീസ് നൽകി എൽഡിഎഫ്. നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് പ്രതികരിച്ചു. നോട്ടീസ് നൽകിയത് സാങ്കേതിക നടപടി ക്രമം മാത്രമാണെന്നാണ് സിപിഎം വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ടാഴ്ച മുമ്പാണ് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മാർച്ച് 20 ന് നടന്ന വോട്ടെടുപ്പിൽ ലീഗ് അംഗത്തെ മറുകണ്ടം ചാടിച്ച് പികെ രാഗേഷിനെ എൽഡിഎഫ് പുറത്താക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന കാരണത്താൽ സംസ്ഥാന നിയമ സഭാ സമ്മേളനം പോലും വെട്ടിച്ചുരുക്കിയ സമയത്തായിരുന്നു വോട്ടെടുപ്പ്. കോർപ്പറേഷൻ കെട്ടിടത്തിന് പുറത്ത് വിലക്ക് ലംഘിച്ച് നേതാക്കൾ ആഹ്ളാദ പ്രകടനവും നടത്തി. ആളുകൾ ഒരു മീറ്റർ അകലത്തിലെ നിൽക്കാവു, പൊതുപരിപാടികൾ പാടില്ല എന്നിങ്ങനെയുള്ള കർശന നിയന്ത്രണങ്ങൾ നിലനിൽക്കെയായിരുന്നു ആഹ്ളാദ പ്രകടനം.

ഇപ്പോൾ രാജ്യവ്യാപക ലോക്ഡൗണിടെയാണ് കോർപ്പറേഷൻ മേയർക്കെതിരെ എൽഡിഎഫ് ജില്ലാ കളക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷനോട് ആലോചിച്ച ശേഷം നോട്ടീസ് കോർപ്പറേഷൻ സെക്രട്ടറിക്ക് കളക്ടർ കൈമാറി. നോട്ടീസ് ലഭിച്ചാൽ മൂന്നാഴ്ചയ്ക്കകം വോട്ടെടുപ്പ് നടത്തണമെന്നാണ് നിയമം. എൽഡിഎഫ് നടപടി ജനങ്ങളെ വെല്ലുവിളിക്കലാണെന്ന് യുഡിഎഫ് പ്രതികരിച്ചു.