ഓൾ ക്രീചെർസ് ഗ്രേറ്റ് ആൻഡ് സ്മോൾ എന്ന സംഘടനയ്ക്കായി സത്യവാങ്മൂലം ഫയൽ ചെയ്ത അഞ്ജലി ഗോപാലനെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് കോടതിയിൽ ആവശ്യപ്പെട്ടു.
ദില്ലി: തെരുവുനായ കേസിലെ കള്ള സത്യവാങ്മൂലത്തിനെതിരെ കണ്ണൂർ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയിൽ. ഓൾ ക്രീചെർസ് ഗ്രേറ്റ് ആൻഡ് സ്മോൾ എന്ന സംഘടനയ്ക്കായി സത്യവാങ്മൂലം ഫയൽ ചെയ്ത അഞ്ജലി ഗോപാലനെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് കോടതിയിൽ ആവശ്യപ്പെട്ടു.
സംഘടനയുടെ മാനേജിങ് ട്രസ്റ്റീയാണ് അഞ്ജലി ഗോപാലൻ. കേരളത്തെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമമാണ് നടത്തുന്നതെന്നും പാക്കിസ്ഥാൻ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങൾ കേരളത്തിലെതെന്ന വ്യാജേന സുപ്രീംകോടതിയിൽ ഫയൽ ചെയ്തെന്നും അപേക്ഷയിൽ പറയുന്നു. Worldwide Boycott Kerala എന്ന ഹാഷ്ടാഗിലാണ് കേരളത്തിനെതിരായ വിദ്വേഷ പ്രചരണമെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നു. വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിന് സിആര്‍പിസി സെക്ഷൻ 340 പ്രകാരമാണ് ജില്ലാപഞ്ചായത്ത് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
അഡ്വ കെ ആർ സുഭാഷ് ചന്ദ്രൻ, അഡ്വ എൽ ആർ കൃഷ്ണ എന്നിവർ മുഖേന കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേരളത്തിൽ വിവേകമില്ലാതെ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നായ സംരക്ഷണ സംഘടന സുപ്രീംകോടതിയെ സമീപിച്ചത് ഇനി കേരളത്തിൽ ഉള്ളത് 6000 നായകൾ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത് ഹർജിയിൽ സംഘടന പറഞ്ഞിരുന്നത്. ജൂലായ് 12 നാണ് കേസ് സുപ്രീംകോടതി പരിഗണിക്കുക.
