കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്ന് വിസി
പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും താൻ വിസിയായി വന്നതിന് ശേഷം കണ്ണൂർ സർവകലാശാലയിൽ ഒരു പിൻവാതിൽ നിയമനവും നടന്നിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രൻ
പറഞ്ഞു
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ (kk ragesh) ഭാര്യ പ്രിയ വർഗ്ഗീസിനെ (priya varghese) അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കുന്നതിൽ അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്ന് കണ്ണൂർ സർവ്വകലാശാല വിസി (kannur university vice chancellor ) ഗോപിനാഥ് രവീന്ദ്രൻ.
പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും താൻ വിസിയായി വന്നതിന് ശേഷം കണ്ണൂർ സർവകലാശാലയിൽ ഒരു പിൻവാതിൽ നിയമനവും നടന്നിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. പ്രിയക്ക് ഒന്നം റാങ്ക് എന്ന തരത്തിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞ വിസി, ഉദ്യോഗാർത്ഥികളെ ഭർത്താവിൻറെ പേരിലല്ല പരിഗണിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.
അധ്യാപന രംഗത്ത് 27 വർഷമായി തുടരുന്ന എസ്ബി കോളേജ് എച്ച് ഒ ഡി ജോസഫ് സ്കറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പ്രിയയ്ക്കാണ് യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നൽകിയത്. എന്നാൽ ഇതിനോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഇന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുടെ പ്രതികരണം.
ആറുപേരുടെ ചുരുക്കപ്പട്ടിക വച്ച് നടത്തിയ അഭിമുഖത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയത് പ്രിയ വർഗ്ഗീസാണ്. 27 വർഷമായി അധ്യാപന രംഗത്തുള്ള ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാളം മേധാവി ജോസഫ് സ്കറിയയെ മറികടന്നാണ് പ്രിയക്ക് നിയമനം നൽകാൻ നീക്കം തുടങ്ങിയത്.
റിസർച്ച് പേപ്പറുകളും ലേഖനങ്ങളുമായി നൂറ്റി അൻപതിലേറെ പ്രസിദ്ധീകരണങ്ങളും ആറ് പുസ്തകങ്ങളും കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര ഫെല്ലോഷിപ്പ് ഇവയൊക്കെ ഉണ്ടെങ്കിലും അഭിമുഖത്തിൽ പ്രയ വർഗ്ഗീസിനോളം ജോസഫ് സ്കറിയ ശോഭിച്ചില്ല എന്നാണ് വൈസ്ചാൻസിലറുൾപ്പെടെയുള്ള പാനലിന്റെ നിലപാട്.
അടിസ്ഥാന യോഗ്യതയായി ഗവേഷണ ബിരുദവും അസിസ്റ്റന്റ് പൊഫസർ എന്ന നിലയിൽ എട്ടുവർഷത്തെ അധ്യാപന പരിചയവും എട്ടിൽ കുറയാത്ത ഗവേഷണ പ്രബന്ധങ്ങളും വേണമെന്നാണ് യുജിസി ചട്ടം. 2012 ൽ അസി പ്രൊഫസറായ പ്രിയ മൂന്ന് വർഷം പിഎച്ച്‍ഡി ചെയ്യാൻ അവധിയിൽ പോയി. രണ്ട് കൊല്ലം യൂണിവേഴ്സിറ്റി സ്റ്റുഡനറ് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷനായിരുന്നു. ഇത് രണ്ടും അധ്യാപന പരിചയമായി കാണാനാകില്ലെന്നും നാലുവർഷത്തെ മാത്രം പരിചയമുള്ള പ്രിയയെ പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നുമായിരുന്നു സേവ് യൂണിവേഴ്സിറ്റിയുടെ ആവശ്യം.