പ്രിയ വർഗീസിനെതിരായ വിധിയിൽ കണ്ണൂർ സർവകലാശാല അപ്പീൽ നൽകില്ല,അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന്
വിഷയം സംബഡിച്ച് വൈസ് ചാൻസലർ നിയമോപദേശം തേടിയിട്ടുണ്ട് . വിസി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. അതേസമയം നിയമോപദേശം തേടാൻ പ്രിയ വർഗീസ് തീരുമാനിച്ചിട്ടുണ്ട്
കണ്ണൂർ : പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന ഹൈക്കോടതി വിധിയിൽ കണ്ണൂര്‍ സര്‍വകലാശാല അപ്പീൽ നൽകില്ല. വിഷയം ചര്‍ച്ച ചെയ്യാൻ
അടിയന്തിര സിൻ്റിക്കറ്റ് യോഗം ഇന്ന് ചേരും. തുടർ നടപടിയെ കുറിച്ച് ആലോചിക്കാനാണ് യോഗം.വിഷയം സംബഡിച്ച് വൈസ് ചാൻസലർ നിയമോപദേശം തേടിയിട്ടുണ്ട് . വിസി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. അതേസമയം നിയമോപദേശം തേടാൻ പ്രിയ വർഗീസും തീരുമാനിച്ചിട്ടുണ്ട്.
പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന വിധി ഇന്നലെയാണ് വന്നത്. ഇതുവരെ പ്രിയ വര്‍ഗീസിനെ അനുകൂലിച്ചിരുന്ന സര്‍വകലാശാലയുടെ നിലപാട് ഇനി പ്രാധാന്യം ഉള്ളതാണ്. കോടതി വിധി മാനിക്കുന്നുവെന്നും ഈ വിഷയത്തിൽ ഇടപെടില്ലെന്നും കണ്ണൂര്‍ സര്‍വകലാശാല ആണ് തുടര്‍ നടപടി എടുക്കേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്നലെ പ്രതികരിച്ചിരുന്നു
കണ്ണൂർ സർവകലാശാലയിൽ ഇന്നും പ്രതിഷേധത്തിന് സാധ്യത ഉണ്ട് .യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തിയേക്കും.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പങ്കെടുക്കേണ്ട ഇന്നത്തെ പരിപാടി മാറ്റിവച്ചിരുന്നു.സംയോജിത ബിരുദാനന്തര ബിരുദ ദാന ചടങ്ങാണ് മാറ്റിവെച്ചത്.വൈസ് ചാൻസലർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വിസിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു.
ഇതിനിടെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വീണ്ടും ദില്ലിയിലെത്തും. ഒഡീഷയിലുള്ള ഗവര്‍ണ്ണര്‍ വൈകീട്ടോടെ കേരള ഹൗസിലെത്തും. പ്രിയ വര്‍ഗീസിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണര്‍ മാധ്യമങ്ങളെ കണ്ടേക്കും. പ്രിയയുടെ
നിയമനത്തിനെതിരെ ഗവര്‍ണ്ണര്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. പ്രിയ വർഗീസിന്റെ നിയമനത്തിൽ സർക്കാർ പ്രതിരോധത്തിൽ ആയിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരും.
മികവും പരിചയ സമ്പത്തുമുള്ള അധ്യാപകരെ തഴഞ്ഞു: ഹൈക്കോടതി വിധിയിൽ ഉത്തരം മുട്ടി കണ്ണൂര്‍ സര്‍വ്വകലാശാല