കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ ആദ്യ നിയമനവും ചട്ടം പാലിക്കാതെ,ഒറ്റ പേര് അടിസ്ഥാനമാക്കിയെന്ന് രേഖകള്‍
2017 ലെ കണ്ണൂർവിസി നിയമനത്തിലെ മിനുട്സ് പുറത്ത്. യുജിസി മാനദണ്ഡം അനുസരിച്ചുള്ള പാനൽ ഇല്ല
തിരുവനന്തപുരം:കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ ആദ്യ നിയമനവും ചട്ടം പാലിക്കാതെയെന്ന് രേഖകള്‍.2017 ലെ ആദ്യ നിയമനവും ഒറ്റ പേര് അടിസ്ഥാനമാക്കിയായിരുന്നു
യുജിസി മാനദണ്ഡം അനുസരിച്ചുള്ള പാനൽ ഇല്ല. 2017 ലെ കണ്ണൂർ വിസി നിയമനത്തിലെ മിനുട്സ് പുറത്തു വന്നു.പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.യുജിസി ചട്ടം പാലിക്കാതെയുള്ള സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ നിയമനം കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
അതിനിടെ വിസിമാരെ നിയമിക്കാനുള്ള അധികാരം ചാൻസ്ലർക്ക് തന്നെയാണെന്ന സുപ്രീം കോടതി വിധി സർക്കാറിനെ ഓർമ്മിപ്പിക്കാൻ പരസ്യമായി വായിച്ച് ഗവർണ്ണർ. കെടിയു വിസി നിയമനം റദ്ദാക്കിയ കോടതി വിധി ബാക്കിയുള്ള അഞ്ച് വിസിമാർക്കെതിരെയും ഗവർണ്ണർ ആയുധമാക്കുമോ എന്ന ആശങ്കയിലാണ് സർക്കാർ. കെടിയു വിധിക്കെതിരെ പുന:പ്പരിശോധനാ ഹർജി നൽകുന്നതിൻറെ സാധ്യത തേടുകയാണ് സർക്കാർ.
ഗവർണ്ണർക്ക് പിടിവള്ളിയാകുന്ന രണ്ട് വിധികളാണ് കഴിഞ്ഞ ദിവസങ്ങളിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ഒന്ന് കൊൽക്കത്ത വിസി നിയമനത്തിൽ ചാൻസ്ലറാണ് നിയമനാധികാരിയെന്ന വിധി. രണ്ട് കെടിയു വിസി നിയമനം റദ്ദാക്കിയ ഇന്നലത്തെ വിധി. യുജിസി മാനദണ്ഡം ലംഘിച്ചു സംസ്ഥാനത്തെ സർവ്വകലാശാലാ നിയമനങ്ങളിൽ സ്വജനപക്ഷപാതം നടക്കുന്നുവെന്നാണ് ഗവർണ്ണറുടെ പ്രധാന പരാതി. സുപ്രീം കോടതി വിധി രാജ്ഭവൻ ആയുധമാക്കിയാൽ നിലവിലെ അഞ്ച് വിസിമാർ തെറിക്കും. യുജിസി മാനദണ്ഡം അനുസരിച്ചുള്ള പാനൽ നൽകാതെ ഒറ്റ പേരിൽ നടന്ന കേരള, എംജി, കണ്ണൂർ,ഫിഷറീസ്, സംസ്കൃത സർവ്വകലാശാല വിസിമാരാണിപ്പോൾ തുലാസിൽ. കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രൻെ ആദ്യമായി 2017 ൽ നിയമിച്ചതും മാനദണ്ഡം പാലിക്കാതെ. ഗവർണ്ണർക്ക് സെർച്ച് കമ്മിറ്റി നൽകിയത് ഗോപിനാഥ് രവീന്ദ്രനറെ പേര് മാത്രമാണെന്ന മിനുട്സ് പുറത്തുവന്നു. ഗോപിനാഥ് രവീന്ദ്രൻ അടക്കമുള്ള വിസിമാരുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണ്ണർക്ക് പരാതി നൽകി. പ്രതിസന്ധി മറികടക്കാൻ സർക്കാർ ആലോചന തുടങ്ങിയിട്ടുണ്ട്.