'നേരിട്ട് ഹിയറിങ്ങിന് ഹാജരാകില്ല', ഗവര്‍ണറുടെ നിലപാട് ബുദ്ധിമുട്ടുണ്ടാക്കുന്നു: കണ്ണൂര്‍ വിസി
ഗവര്‍ണറുടെ നിലപാട് തനിക്കും സര്‍വ്വകലാശാലക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിസി ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
കണ്ണൂര്‍: നേരിട്ട് ഹിയറിങ്ങിന് ഹാജരാകില്ലെന്ന് കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍. ആവശ്യമെങ്കില്‍ അഭിഭാഷകന്‍ ഹാജരാകും. കോടതിയെ അറിയിച്ച കാര്യങ്ങള്‍ തന്നെയാണ് ഗവര്‍ണര്‍ക്ക് മറുപടിയായി നല്‍കിയത്. ഗവര്‍ണറുടെ നിലപാട് തനിക്കും സര്‍വ്വകലാശാലക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിസി ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. 10 വിസിമാരും വിശദീകരണം നല്‍കി. വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. യുജിസി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാർ ഗവർണറെ അറിയിച്ചത്. അതേസമയം കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഗവർണറുമായി കൂടിക്കാഴ്‍ച്ച നടത്തി.
അതിനിടെ, കേരള സർവകലാശാല വിസി നിയമനത്തിനുള്ള നടപടി സ്വീകരിക്കാൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജിയെത്തി. സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യാൻ സെനറ്റിന് നിർദേശം നൽകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിർദേശം ചെയ്യാത്ത പക്ഷം തുടർനടപടി കൈക്കൊള്ളാൻ ചാൻസലറോട് നിർദ്ദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. സർവകലാശാലയിലെ സെനറ്റ് അംഗമായ എസ് ജയറാം ആണ് ഹൈക്കോടതിയെ സമീപിച്ചത്.