കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ കാന്തപുരം വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ കെ.പി. നൗഷാദ് അലി എം.എൽ.എ അടക്കമുള്ളവർ പങ്കെടുത്തു. ഈ വിഷയത്തിൽ മുസ്ലിം ലീഗും സിപിഎമ്മും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കാന്തപുരം വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. കാന്തപുരത്തിൻ്റെ സ്ത്രീകൾ അടങ്ങിയൊതുങ്ങി വീടുകളിൽ ഇരിക്കണമെന്ന പ്രസ്താവനയെ പൂർണമായും തള്ളിക്കൊണ്ട് മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്‌ച.
കാന്തപുരത്തിന്റേത് 19 ആം നൂറ്റാണ്ടിലെ നിലപാടാണെന്നും ഇസ്ലാമിൻ്റെ ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനം ചെയ്തെന്നുമായിരുന്നു പ്രസ്താവന തള്ളിക്കൊണ്ട് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേർന്നതല്ല. ശക്തിയായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് രാത്രി കെ.പി. നൗഷാദ് അലി എം.എൽ.എ, ഖലീൽ ബുഖാരി തങ്ങൾ, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടത്.
സ്ത്രീവിരുദ്ധ സർക്കുലർ വിഷയത്തിൽ കാന്തപുരത്തെ തള്ളാതെയായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം. സിപിഎം നേതാക്കളിൽ കാന്തപുരത്തിൻ്റെ പ്രസ്താവനയെ എതിർത്ത പി കെ ശ്രീമതിയെയും പി ജയരാജനെയും തള്ളി സിപിഎം നേതാക്കളായ ടി കെ ഹംസയും കെടി ജലീലും കാന്തപുരത്തിന് പിന്തുണയുമായി രംഗത്തുവന്നു.


