ഹിജാബ് വിലക്കിനെതിരായ ഹർജിയിൽ വാദം കേൾക്കുന്ന സുപ്രീംകോടതി ബഞ്ചിനു മുമ്പാകെയാണ് കപിൽ സിബൽ ഇക്കാര്യം പറഞ്ഞത്. 

ദില്ലി: ഹിജാബ് വിലക്ക് മുസ്ലിം വിദ്യാർത്ഥിനികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. കർണ്ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹർജിയിൽ വാദം കേൾക്കുന്ന സുപ്രീംകോടതി ബഞ്ചിനു മുമ്പാകെയാണ് കപിൽ സിബൽ ഇക്കാര്യം പറഞ്ഞത്. 

വിലക്കേർപ്പെടുത്തിയ ഒരു സ്ഥാപനത്തിൽ നിന്ന് 150 വിദ്യാർത്ഥിനികൾ ടിസി വാങ്ങി പോയതിനുള്ള രേഖയും സിബൽ കോടതിയിൽ നൽകി. ഹിജാബ് സംസ്കാരത്തിൻറെ ഭാഗമാണെന്നും സിബൽ പറഞ്ഞു. സിഖ് മതവിഭാഗത്തിൻറെ ടർബന് നല്കുന്ന ഇളവ് ഹിജാബിൻറെ കാര്യത്തിലും വേണമെന്ന് അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു. ഹർജിയിൽ തിങ്കളാഴ്ച വാദം തുടരും. 

ആശുപത്രിയിൽ വൈദ്യുതി മുടങ്ങി: കര്‍ണാടകയിൽ വെൻ്റിലേറ്ററര്‍ നിലച്ച് രോഗികൾ മരിച്ചു

ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ച് വെന്‍റിലേറ്ററിലുണ്ടായിരുന്ന രണ്ട് രോഗികള്‍ മരിച്ചു. നാല് മണിക്കൂറിലേറെ ഐസിയുവിലേക്കുള്ള വൈദ്യുതിയും മുടങ്ങി. എന്നാല്‍ ജനറേറ്റര്‍ സൗകര്യം ഒരുക്കിയിരുന്നെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം തുടങ്ങി.

ബെല്ലാരി വിംസ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നവര്‍ക്കാണ് ദാരുണാന്ത്യം. രാവിലെ ആറ് മണി മുതല്‍ പത്ത് വരെ നാല് മണിക്കൂറോളം ആശുപത്രിയില്‍ വൈദ്യുതി മുടങ്ങി. ഐസിയുവിലടക്കം വൈദ്യുതി നിലച്ചു. ബന്ധുക്കള്‍ ആശങ്കയോടെ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഷോര്‍ട്ട് സെര്‍ക്യൂട്ട് ആണെന്നും ശരിയാക്കട്ടെ എന്നുമായിരുന്നു മറുപടി.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന പതിനെട്ടുകാരന്‍ മൗല ഹുസൈനും പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ചേതേമ്മ എന്ന സ്ത്രീയും മരിച്ചു. ഇരുവരും അതീവഗരുതരാവസ്ഥയിലായിരുന്നുവെന്നും വൈദ്യുതി മുടങ്ങിയതല്ല കാരണമെന്നുമാണ് ആശുപ്ത്രി വിശദീകരണം. വെന്‍റിലേറ്ററിലേക്ക് പ്രത്യേകം ജനറേറ്റര്‍ സൗകര്യം നല്‍കിയിരുന്നുവെന്ന് വിംഎസ് ആശുപത്രി അവകാശപ്പെട്ടു. എന്നാല്‍ നാല് മണിക്കൂര്‍ ഇരുട്ടിലായിരുന്നുവെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം തേടി. സര്‍ക്കാരാണ് ഉത്തരവാദിയെന്നും മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.