കാരാക്കുറിശിയിൽ ആശങ്ക അകലുന്നു; കൊവിഡ് ബാധിതന്റെ കുടുംബത്തിലാർക്കും രോഗമില്ല
ദില്ലി നിസാമുദ്ദീൻ മർകസിൽ മത സമ്മേളനത്തിൽ പങ്കെടുത്തവരുടെ പരിശോധനയും കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് നിന്നും സമ്മേളനത്തിൽ പങ്കെടുത്ത എട്ട് പേരുടെ സ്രവങ്ങൾ ഇന്ന് പരിശോധനയ്ക്ക് അയക്കും
പാലക്കാട്: ജില്ലയിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ കെഎസ്ആർടിസി കണ്ടക്ടറായ മകന് രോഗമില്ല. ഇദ്ദേഹത്തിന്റെ കുടുംബത്തിൽ ആർക്കും വൈറസ് ബാധ ഏറ്റിരുന്നില്ലെന്ന് വ്യക്തമായി. ഇന്നലെ രാത്രിയാണ് ഇവരുടെ സ്രവ പരിശോധനാ ഫലം പുറത്തുവന്നത്.
എല്ലാവരും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കൊവിഡ് സ്ഥിരീകരിച്ചയാളെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്.
അതേസമയം കൊല്ലം ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരിൽ ഗർഭിണി അടക്കമുള്ളവരുണ്ട്. അഞ്ച് പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. എല്ലാവരുടെയും നില തൃപ്തികരമാണ്. ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ദില്ലി നിസാമുദ്ദീൻ മർകസിൽ മത സമ്മേളനത്തിൽ പങ്കെടുത്തവരുടെ പരിശോധനയും കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് നിന്നും സമ്മേളനത്തിൽ പങ്കെടുത്ത എട്ട് പേരുടെ സ്രവങ്ങൾ ഇന്ന് പരിശോധനയ്ക്ക് അയക്കും.