കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം, സിപിഎമ്മിനെതിരെ കെ സുരേന്ദ്രൻ
കരിപ്പൂര്‍ സ്വര്‍ണക്കടത്തിൽ ഇനിയുമേറെ വിവരങ്ങൾ പുറത്ത് വരാനുണ്ട്. സിപിഎം തടിച്ച് കൊഴുക്കുന്നത് കള്ളക്കടത്ത് സംഘങ്ങളുടെ പിന്തുണയോടെയാണെന്നും കെ സുരേന്ദ്രൻ
തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്തിൽ മൂന്നിലൊരു പങ്ക് പോകുന്നത് സിപിഎമ്മിനെന്നാണ് പ്രതികളുടെ വെളിപ്പെടുത്തലെന്നും കേസിൽ ഇപ്പോൾ പുറച്ച് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇനിയും ബാക്കി വരാൻ ഇരിക്കുന്നത് ഉള്ളൂ. സിപിഎം തടിച്ച് കൊഴുക്കുന്നത് കള്ളക്കടത്ത് സംഘങ്ങളുടെ പിന്തുണയോടെയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത വർഗീയ ഭീകരവാദ ശക്തികളുടെ പിന്തുണയോടെയാണ് എൽഡിഎഫ് അധികാരത്തിൽ വന്നത്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ നടന്ന സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ ഒരെണ്ണം പോലും തെളിയിക്കാനായിട്ടില്ല. മരം കൊള്ളയുടെ പങ്ക് പറ്റിയിരിക്കുന്നത് ഭരണ നേതൃത്വമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയ തീരുമാനമായിരുന്നു വനം കൊള്ള. കേന്ദ്ര സർക്കാരിൽ നിന്ന് പണം അടിച്ചുമാറ്റൽ അല്ലാതെ എന്ത് കൊവിഡ് പ്രതിരോധമാണ് നടത്തുന്നത് എന്ന് കേരളം വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സൗജന്യ വാക്സീൻ ഉൾപ്പടെ ഉള്ള എല്ലാം കേന്ദ്രം നൽകുന്നതാണ്. ഇതൊക്കെ സ്വന്തം നേട്ടമാണ് എന്ന് കാണിച്ച് 6 മണിക്ക് വാർത്താസമ്മേളനം നടത്തുകയാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona