14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന്റ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അറുപതിലേറെ കുടുംബങ്ങളാണ് ഭൂമി വിട്ടു കൊടുക്കേണ്ടത്

കണ്ണൂർ: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ പ്രതിഷേധവുമായി സ്ഥലം ഉടമകള്‍. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഒരു വ്യക്തതയും വരുത്താതെ ഏകപക്ഷീയമായി സ്ഥലം ഏറ്റെടുക്കാന്‍ ശ്രമമെന്നാണ് പരാതി.

കോഴിക്കോട് വിമാനത്താവളത്തിന്‍റെ റൺവേ എൻഡ് സേഫ്റ്റി ഏരിയയായ റിസയുടെ നീളം കൂട്ടാന്‍ പള്ളിക്കല്‍ പഞ്ചായത്തിലെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര‍് അനുമതി നല്‍കിയിരുന്നു. 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന്റ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അറുപതിലേറെ കുടുംബങ്ങളാണ് ഭൂമി വിട്ടു കൊടുക്കേണ്ടത്. എന്നാല്‍ ഭൂമി വിട്ടു കൊടുക്കുന്നവരോട് നഷ്ടപരിഹാരം ഉള്‍പ്പെടെ യാതൊരു വിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് സമരസമിതിയുടെ പരാതി.

പ്രശ്നങ്ങള്‍ പരിഹരിച്ച് ഡിസംബറോടെ ഭൂമി ഏറ്റെടുക്കനാകുമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ ഭരണകൂടം. പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ഉടന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തും. ഏറ്റെടുക്കുന്ന ഭൂമി റണ്‍വേക്ക് സമാനമായി നിരപ്പാക്കി കൈമാറണമെന്നാണ് വിമാനത്താവള അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യോമയാന രം​ഗത്തെ മാറ്റങ്ങൾ നിർദേശിച്ച റിപ്പോ‍ർട്ട് നടപ്പായില്ല,തൊഴിൽക്രമീകരണവും പ്രഖ്യാപനത്തിലൊതുങ്ങി

കരിപ്പൂർ വിമാനാപകടം നടന്ന് രണ്ട് വർഷം പൂർത്തിയാകുമ്പോള്‍ വ്യോമയാനരംഗത്ത് മാറ്റങ്ങള്‍ നിര്‍ദേശിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പലതും നടപ്പായില്ല.അന്വേഷണ റിപ്പോർട്ടിലെ സുരക്ഷാ നിർദേശങ്ങൾ വിമാനത്താവളത്തിൽ നടപ്പാക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന വ്യോമയാന മന്ത്രിയുടെ പ്രഖ്യാപനവും പാതിവഴിയിവാണ്. വിമാനകമ്പനികൾ നടപ്പാക്കേണ്ട ശുപാർശകൾ പലതും ഫയലിൽ ഉറങ്ങുകയാണ്.

‌കരിപ്പൂർ അപകട റിപ്പോർട്ട് പുറത്ത് വിട്ടുന്നതിന് മുന്നോടിയായി നടത്തിയ വാാര്‍ത്ത സമ്മേളനത്തിലാണ് ശുപാര്‍ശകള്‍ അതിവേഗം നടപ്പാക്കുമെന്ന് വ്യോമയാന മന്ത്രി പ്രഖ്യാപിച്ചത്. 281 പേജുള്ള റിപ്പോർട്ടിലുള്ളത് 43 സുരക്ഷാ നിർദേശങ്ങള്‍. കാറ്റിന്‍റെ വേഗത നിർണയിക്കാനുള്ള ഉപകരണം സ്ഥാപിക്കല്‍, അപകടം സംഭവിച്ചാലുണ്ടാകേണ്ട അടിയന്തര ഇടപെടലിനായി വിദഗ്ധ സംഘം, വിമാന കമ്പനി ജീവനക്കാരുടെ തൊഴില്‍ സമയ ക്രമീകരണം അടക്കമുള്ള നിര്‍ദേശങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പാക്കാനായിരന്നു നി‍ദേശം. എന്നാല്‍ വര്‍ഷം രണ്ടായിട്ടും റൺവേയുടെ നീളത്തിൽ ചുറ്റപ്പറ്റി മാത്രമാണ് ഇപ്പോഴും ചർച്ച. 

അപകടത്തിന്റെ പ്രധാനകാരണം പൈലറ്റിന്റെ പിഴവെന്നതായിരുന്നു അന്വേഷണ റിപ്പോർട്ടിന്റെ പ്രധാന ഉള്ളടക്കം. ദുബായ് കരിപ്പൂര്‍ ഡ്യൂട്ടി കഴിഞ്ഞ് പിറ്റേന്ന് രാവിലെ തന്നെ കരിപ്പൂരില്‍ നിന്ന് ദോഹക്ക് പറക്കണമെന്ന സന്ദേശം പ്രധാന പൈലറ്റായ വിക്രം സാത്തിനെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കിയെന്ന് പരാമർശമുണ്ടായിരുന്നു. വിമാനജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണത്തിലടക്കം മാറ്റം വേണമെന്നും, ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം കുറയക്കാന്‍ പരിശീലന പരിപാടികളടക്കം നടപ്പാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഒന്നും നടപ്പായില്ല. റിപ്പോർട്ട് പകൽ വെളിച്ചത്തിൽ നിൽക്കുമ്പോഴും നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വിമാന കമ്പനികളോ അക്കാര്യം ഉറപ്പ് വരുത്താന്‍ വ്യോമയാന മന്ത്രാലയമോ മെനക്കെടുന്നില്ല.

കരിപ്പൂ‍ർ വിമാനാപകടത്തിന് വയസ് 2,അ‍ർഹമായ നഷ്ടപരിഹാരം കിട്ടിയില്ല,നിയമപോരാട്ടത്തിനൊരുങ്ങി ഇരകൾ

സംസ്ഥാനത്തെ ഏറ്റവും വലിയ വിമാന അപകടമായ കരിപ്പൂര്‍ ദുരന്തം ഉണ്ടായിട്ട് വർഷം 2. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 190 പേരുമായി ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അന്നത്തെ നടുക്കുന്ന അനുഭവങ്ങളുടെ ഓ‍‌‍ർമ രക്ഷപ്പെട്ടവരുടേയും രക്ഷാ പ്രവ‍ത്തകരുടേയും മനസിലിപ്പോഴും തെളിഞ്ഞ് നിൽക്കുന്നുണ്ട്.

അതേസമയം കരിപ്പൂര്‍ വിമാന അപകടത്തിന് രണ്ട് വര്‍ഷം പിന്നിടുമ്പോഴും അര്‍ഹമായ നഷ്ടപരിഹാരം കിട്ടിയില്ലെന്ന പരാതിയിലാണ് പരിക്കേറ്റവരും മരിച്ചവരുടെ ആശ്രിതരും.നാമ മാത്രമായ തുകയാണ് നഷ്ടപരിഹാരം കിട്ടിയതെന്നാണ് ഇവരുടെ പരാതി. മോണ്‍ട്രിയാല്‍ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നഷ്ടപരിഹാരത്തുക കിട്ടണമെന്നാവശ്യപ്പെട്ട് നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണിവര്‍.

വിമാനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും മരിക്കുന്നവരുടെ ആശ്രിതര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്നതാണ് മോണ്‍ട്രിയാല്‍ കണ്‍വെന്‍ഷന്‍ പ്രഖ്യാപനം. ഇന്ത്യ ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്. മോണ്‍ട്രിയാല്‍ കണ്‍വെന്‍ഷന്‍ തീരുമാന പ്രകാരം നഷ്ടപരിഹാരത്തുക നിശ്ചിയിച്ചിട്ടുണ്ട്. ഇതു പ്രകാരം അപകടത്തില്‍പ്പെടുന്നവര്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്കും നിലവില്‍ ഒരു കോടി മുപ്പത്തിനാല് ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടാന്‍ അര്‍ഹതയുണ്ട്.

പരിക്ക്,വയസ്സ്,വരുമാനം, അംഗവൈകല്യം തുടങ്ങിയവ പരിഗണിച്ചാണ് നിലവില്‍ നഷ്ടപരിഹാരത്തുക നല്‍കിയിരിക്കുന്നത്.അപകടത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ പലരും ഇപ്പോള്‍ നിത്യ വൃത്തിക്ക് ബുദ്ധിമുട്ടുന്നുണ്ട്. പരിക്കേറ്റവരില്‍ മിക്കവരും ചികിത്സ തുടരുന്നവരുമാണ്. അതിനാല്‍ നിലവില്‍ കിട്ടിയ നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നാണ് ഇവരുടെ പരാതി.158 പേര്‍ എയര്‍ ഇന്ത്യയില്‍ നിന്ന് നഷ്ടപരിഹാരം സ്വീകരിച്ചതായാണ് കണക്ക്.രണ്ട് പേര്‍ക്ക് സഹായം കിട്ടിയിട്ടില്ല.