വിമാനം റൺവേയിലേക്ക് ഇറങ്ങവെ താഴെ വീഴുകയായിരുന്നുവെന്നാണ് ലഭിച്ച വിവരമെന്നും, സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതമാണെന്നും കൊണ്ടോട്ടി സിഐ ഏഷ്യാനെറ്റ് ന്യൂസിനോട്.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം താഴേക്ക് ഇറങ്ങവെ നിയന്ത്രണം വിട്ട് താഴേക്ക് വീണതായാണ് സൂചനയെന്ന് കൊണ്ടോട്ടി സിഐ. താഴേക്ക് വീണ വിമാനം റൺവേയിൽ രണ്ടായി പിളർന്നാണ് കിടക്കുന്നത്. 170-ലധികം പേരാണ് വിമാനത്തിലുള്ളത് എന്നാണ് പ്രാഥമികവിവരം. 167 യാത്രക്കാരും നാല് അംഗങ്ങളും എന്നാണ് വിവരം. രക്ഷാപ്രവർത്തനം ഊർജിതമായി മുന്നോട്ടു പോകുന്നുണ്ടെന്നും സിഐ അറിയിച്ചു. സ്ഥലത്ത് ആംബുലൻസ് എത്തിക്കുന്നുണ്ട്. ആദ്യം എത്തിച്ച ആംബുലൻസുകൾ മതിയാകുമായിരുന്നില്ല. കൂടുതൽ ആംബുലൻസുകൾ എത്തിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നുവെന്നും കൊണ്ടോട്ടി സിഐ പറഞ്ഞു. മരണം സംഭവിച്ചിട്ടുണ്ടോ എന്ന വിവരം ലഭിച്ചിട്ടില്ല, സ്ഥിരീകരിച്ചിട്ടുമില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, എല്ലാ യാത്രക്കാരെയും പുറത്തേക്ക് എടുക്കാൻ കഴിഞ്ഞുവെന്നാണ് സ്ഥലത്ത് നിന്ന് ദൃക്സാക്ഷിയും പ്രദേശവാസിയുമായ ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ നിന്നും മലപ്പുറത്തു നിന്നും നിരവധി ആംബുലൻസുകൾ സ്ഥലത്തേക്ക് വരുന്നുണ്ട്. എല്ലാ യാത്രക്കാരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. ആളുകൾക്ക് പരിക്ക് ഉണ്ടെന്നാണ് വിവരം. എല്ലാവരെയും ആശുപത്രിയിലെത്തിക്കാനാണ് ശ്രമം. തൊട്ടടുത്തുള്ള റോഡുകളിൽ വലിയ വെള്ളക്കെട്ടാണ്. അവിടെ നിന്ന് പരമാവധി ആളുകളെ പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത് എന്നാണ് വിവരമെന്നും ദൃക്സാക്ഷി. 

ഏഴേമുക്കാലിന് ലാൻഡ് ചെയ്യാനിരുന്ന എയർ ഇന്ത്യാ എക്സ്പ്രസാണ് അപകടത്തിൽ പെട്ടത്. 1344 ദുബായ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസാണ് വലിയ ദുരന്തത്തിനിരയായത്.