ദുരന്തം പാഠമാകുമോ? കരിപ്പൂർ റൺവേയിലെ പാകപ്പിഴയും ലൈറ്റിംഗ് അപാകതയും പരിശോധിക്കും
പൈലറ്റും കോ പൈലറ്റുമടക്കം 18 പേരുടെ മരണത്തിനിടയാക്കിയ കരിപ്പൂർ വിമാനദുരന്തം ഒരു പാഠമാകുമോ? റസെന്‍ട്രല്‍ ലൈന്‍ ലൈറ്റിംഗ് സിസ്റ്റം ഇല്ലാത്തത് കോഴിക്കോട് വിമാനത്താവളത്തിന്‍റെ വലിയ പരിമിതിയെന്ന് പൈലറ്റുമാര്‍ പല തവണ ചൂണ്ടിക്കാട്ടിയിരുന്നതാണ്.
കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ റൺവേ പാകപ്പിഴകളും റൺവേ ലൈറ്റിംഗിലെ അപാകതയും അന്വേഷണസംഘം വിശദമായി പരിശോധിച്ചേക്കും. അപകടകാരണം കണ്ടെത്താനായി വ്യോമയാന മന്ത്രാലയം നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. വ്യോമയാന മന്ത്രാലയത്തിനു കീഴിലുളള എയര്‍ ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് അന്വേഷണം നടത്തുന്നത്.
ആദ്യ ദിനം നടത്തിയ അന്വേഷണത്തില്‍ തന്നെ ബ്ളാക്ക് ബോക്സ് അടക്കമുളള തെളിവുകള്‍ കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞിരുന്നു. റണ്‍വേയുടെ തകരാര്‍, ലൈറ്റിംഗ് സിസ്റ്റത്തിലെ അപാകതകള്‍ തുടങ്ങി കരിപ്പൂരിൽ സര്‍വീസ് ദുഷ്കരമാക്കുന്ന ഘടകങ്ങള്‍ ഏതെല്ലാമെന്നും മറ്റ് ഘടകങ്ങൾക്കൊപ്പം സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.
സെന്‍ട്രല്‍ ലൈന്‍ ലൈറ്റിംഗ് സിസ്റ്റം ഇല്ലാത്തത് കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വലിയ പരിമിതിയെന്ന് പൈലറ്റുമാര്‍ പല തവണ ചൂണ്ടിക്കാട്ടിയിരുന്നതാണ്. റണ്‍വേയിലെ തകരാര്‍ ഡിജിസിഎ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും എന്തുകൊണ്ട് പരിഹരിച്ചില്ലെന്നതടക്കമുളള കാര്യങ്ങളും അന്വേഷണപരിധിയില്‍ വരും.
ആദ്യം പൈലറ്റ് വിമാനമിറക്കാൻ ശ്രമിച്ചത് കിഴക്ക് ദിശയിലുള്ള 28 എന്ന റൺവേയിലാണ്. പക്ഷേ, ആ ശ്രമം ഉപേക്ഷിച്ച് പടിഞ്ഞാറ് ദിശയിൽ നിന്ന് തുടങ്ങുന്ന നമ്പർ 10 റൺവെയിലാണ് വിമാനമിറങ്ങിയത്. ഇത് ലാൻഡ് ചെയ്യാനൊരുങ്ങുമ്പോൾ 28-ാം നമ്പർ റൺവേ വ്യക്തമായി കാണാനാകാത്തതിനാലാണോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. എതിർദിശയിലുള്ള റൺവേയിൽ ഇറങ്ങിയതുമൂലം, കാറ്റിന്‍റെ ഗതി പ്രതികൂലമായോ എന്നും പരിശോധനാവിധേയമാകും.
റൺവേയിൽ വെള്ളം കെട്ടിനിന്നതിനെത്തുടർന്ന്, ഹൈഡ്രോ പ്ലെയിനിംഗ് (Hydro Plaining) എന്ന പ്രശ്നമുണ്ടായോ എന്നും പരിശോധിക്കും. അതായത് വിമാനം ഇറങ്ങുമ്പോൾ റൺവേയിൽ കെട്ടിക്കിടക്കുന്ന വെള്ളം ടയറിന്‍റെ നിയന്ത്രണം തെറ്റിച്ചോ എന്നതാണ് പരിശോധിക്കുക.
ടേബിൾടോപ്പ് വിമാനത്താവളമായതിനാൽ കരിപ്പൂരിലെ റൺവേയുടെ രണ്ട് വശത്തും മുപ്പത്തിയഞ്ച് അടിയോളം താഴ്ചയുള്ള കുഴിയാണ്. സാധാരണ റൺവേകളുടെ അവസാനം കല്ലുകളടക്കം വിരിച്ചുള്ള ഒരു പ്രതലം ഒരുക്കാറുണ്ട്. വിമാനത്തിന് റൺവേയിൽ വേഗത നിയന്ത്രിക്കാൻ കഴിയാതായാൽ ഇവിടെ വന്ന് നിരങ്ങി നീങ്ങി നിൽക്കാൻ വേണ്ടിയുള്ളതാണിത്. എഞ്ചിനീയറിംഗ് മെറ്റീരിയൽ അറസ്റ്റിംഗ് സിസ്റ്റം (Engineering Material Arresting System) എന്നാണിതിന് പറയുന്നത്. കരിപ്പൂരിൽ ഇതുണ്ടായിരുന്നില്ല. ടേബിൾ ടോപ്പായതിനാൽ അങ്ങനെ ഒരു സംവിധാനം ഒരുക്കാൻ കഴിയുമായിരുന്നില്ല.
- Air India Express plane crash
- Karipur Flight Accident
- Karipur Plane Crash
- Karipur flight skids off runway
- കരിപ്പൂരിൽ വൻദുരന്തം
- കരിപ്പൂർ തത്സമയം
- കരിപ്പൂർ തത്സമയവിവരങ്ങൾ
- കരിപ്പൂർ ദുരന്തം
- കരിപ്പൂർ പരിക്കേറ്റവരുടെ വിവരങ്ങൾ
- കരിപ്പൂർ മരണസംഖ്യ
- കരിപ്പൂർ മരിച്ചവരുടെ പേരുവിവരം
- കരിപ്പൂർ വിമാനത്താവളത്തിൽ വൻ ദുരന്തം
- കരിപ്പൂർ വിമാനദുരന്തം
- കരിപ്പൂർ വിമാനാപകടം തത്സമയം