അടിക്കരുതെന്ന് പറഞ്ഞിട്ടും മർദനം തുടർന്നെന്നും അരവിന്ദാക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ ഇ ഡിക്കെതിരെ വടക്കാഞ്ചേരിയിലെ സി പി എം കൗൺസിലർ പി ആർ അരവിന്ദാക്ഷൻ. കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 3 പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാനായാണ് ഇ ഡി തന്നെ മർദ്ദിച്ചതെന്നാണ് അരവിന്ദാക്ഷന്‍റെ പുതിയ വെളുപ്പെടുത്തൽ. നേരത്തെ ഇ ഡി തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞ അരവിന്ദാക്ഷൻ, പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാൻ വേണ്ടിയായിരുന്നു ഇ ഡിയുടെ ആ മർദ്ദനമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയത്. ഇ പി ജയരാജൻ, എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവരുടെ പേരെഴുതി നൽകാനാവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്നും വടക്കാഞ്ചേരി നഗരസഭ കൗൺസിലർ വ്യക്തമാക്കി. അടിക്കരുതെന്ന് പറഞ്ഞിട്ടും മർദനം തുടർന്നെന്നും അരവിന്ദാക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാസപ്പടിയിലെ 'പിവി' ആരാണെന്ന് ഉദ്യോഗസ്ഥരുടെ മൊഴിയിലുണ്ടല്ലോ, മുഖ്യമന്ത്രി വാ തുറക്കുന്നത് നുണ പറയാൻ: സുധാകരൻ

കള്ളപ്പണ കേസിൽ വ്യാജ മൊഴി നൽകാൻ ഇ ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന അരവിന്ദാക്ഷന്‍റെ പരാതി നേരത്തെ ഇ ഡി നിഷേധിച്ചിരുന്നു. ചോദ്യം ചെയ്യൽ വീഡിയോ ക്യാമറയ്ക്ക് മുന്നിലായിരുന്നെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. എന്നാൽ ഇ പി ജയരാജൻ, എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവരുടെ പേരെഴുതി നൽകാനാവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്ന പുതിയ ആരോപണത്തോട് ഇ ഡി പ്രതികരിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം കരുവന്നൂർ കള്ളപ്പണ കേസിൽ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച അരവിന്ദാക്ഷനെ മർദ്ദിച്ചെന്ന പരാതിയിൽ കേരള പൊലീസിന്‍റെ അസാധാരണ നടപടിയും ഇന്ന് ഉണ്ടായി. അരവിന്ദാക്ഷൻ നൽകിയ പരാതി പരിശോധിക്കാൻ പൊലീസ് സംഘം പരാതി കിട്ടിയതിന് പിന്നാലെ ഇ ഡി ഓഫീസിലെത്തുകയായിരുന്നു. വൈകിട്ട് 4.30 ഓടെയാണ് കൊച്ചി പൊലീസ് സംഘം കൊച്ചി എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയത്. പൊലീസിനെ കണ്ട് ഇ ഡി ഉദ്യോഗസ്ഥരും അമ്പരന്നു. അരവിന്ദാക്ഷനെ മർദ്ദിച്ചെന്ന പരാതി അന്വേഷിക്കാനാണ് എത്തിയതെന്ന് ഇ ഡിയെ കൊച്ചി പൊലീസ് അറിയിച്ചു. ശേഷം അരമണിക്കൂർ കൊണ്ട് പ്രാഥമിക പരിശോധന പൂർത്തിയാക്കി കൊച്ചി പൊലീസ് മടങ്ങി. കരുവന്നൂർ കള്ളപ്പണ കേസിൽ എ സി മൊയ്തീൻ അടക്കമുള്ള സി പി എം ഉന്നതർക്കെതിരെ ഇ ഡി നടപടി കടുപ്പിക്കുന്നതിനിടെയാണ് കേരള പൊലീസിന്‍റെ അസാധാരണ നടപടി ഉണ്ടായത്.