ഇഡി തെറ്റായ വിവരങ്ങൾ നൽകാൻ സമ്മർദ്ദം ചെലുത്തുകയാണെന്നും അമ്മയുടെ പേരിൽ ഇല്ലാത്ത ബാങ്ക് നിക്ഷേപമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നുമാണ് അരവിന്ദാക്ഷന്‍റെ വാദം.

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി വി അരവിന്ദാക്ഷന്‍റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യ ഹർജി പരിശോധിക്കുന്നത്. ഇഡി തെറ്റായ വിവരങ്ങൾ നൽകാൻ സമ്മർദ്ദം ചെലുത്തുകയാണെന്നും അമ്മയുടെ പേരിൽ ഇല്ലാത്ത ബാങ്ക് നിക്ഷേപമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നുമാണ് അരവിന്ദാക്ഷന്‍റെ വാദം. കരുവന്നൂർ തട്ടിപ്പിലെ മുഖ്യപ്രതി സതീശ് കുമാറും സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട ഇടപാടുകളിൽ അരവിന്ദാക്ഷനിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്നും തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക്‌ നിക്ഷേപമോ ഇല്ലെന്നുമാണ് കോടതിയെ അറിയിച്ചത് പി ആര്‍ അരവിന്ദാക്ഷൻ. എന്നാല്‍, പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറിയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വെളിപ്പെടുത്തി. ഇത് തന്റെ ആദ്യഘട്ട ചോദ്യം ചെയ്യലിൽ അരവിന്ദാക്ഷനും ഇത് സമ്മതിച്ചതാണെന്ന് ഇഡി കോടതിയിൽ പറഞ്ഞു. ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നെന്നും ഇഡി വ്യക്തമാക്കുന്നു. സർക്കാർ സംവിധാനങ്ങൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങൾ കൈമാറി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് നീക്കം. അന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുനില്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.