ഓഡിയോ സന്ദേശങ്ങൾ അടക്കം വാട്സാപ്പിൽ അവശേഷിച്ചിരുന്നതിനാലാണ് കൗമാരക്കാരി പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടാലും വലിയ ശിക്ഷ കിട്ടില്ലെന്ന് പെൺകുട്ടി മറ്റു മൂന്ന് കൗമാരക്കാരെ അറിയിച്ചിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തുന്നു.
ആലപ്പുഴ: കരുവാറ്റയിലെ 67കാരന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവശേഷം പിടിക്കപ്പെട്ടാൽ പറയാൻ പ്ലാൻ ബി ഇവർ തയ്യാറാക്കിയിരുന്നതായിട്ടാണ് വിവരം. കൊലപാതകം പിടിക്കപ്പെട്ടാലും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കൗമാരക്കാർ പദ്ധതി തയ്യാറാക്കിയിരുന്നു. പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും മരുന്നു നൽകാനാണ് ഹരിപ്പാട് എത്തിയതെന്നും പറയാൻ പരസ്പരം തീരുമാനിച്ചു.
എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ ചാറ്റുകൾ പോലീസ് കണ്ടെത്തിയതോടെ കൗമാരക്കാരുടെ പ്ലാൻ ബി പൊളിഞ്ഞു. കൂടാതെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം സ്വന്തം പിതാവിന് മേൽ കെട്ടിവയ്ക്കാനും കൗമാരക്കാരി ശ്രമിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഓഡിയോ സന്ദേശങ്ങൾ അടക്കം വാട്സാപ്പിൽ അവശേഷിച്ചിരുന്നതിനാലാണ് കൗമാരക്കാരി പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടാലും വലിയ ശിക്ഷ കിട്ടില്ലെന്ന് പെൺകുട്ടി മറ്റു മൂന്ന് കൗമാരക്കാരെ അറിയിച്ചിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തുന്നു.
കൊലപാതകത്തിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കൊലപാതകം നേരിട്ട് നടത്തിയ 3 കൗമാരക്കാരെയും 22ന് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഒരു മാസത്തിനുള്ളിൽ കുറ്റപത്രം കൊടുക്കാനാണ് ശ്രമം. പെൺകുട്ടി ഉന്നയിച്ച ബാഡ് ടച്ച് ആരോപണത്തിലും അന്വേഷണം വേഗത്തിലാക്കുമെന്നും പെൺകുട്ടിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളിൽ നിന്നും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

