കാസർകോട് ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കി ജനകീയ സമിതി വാഹന പ്രചാരണ ജാഥ ആരംഭിച്ചു. ശില്പി കാനായി കുഞ്ഞിരാമൻ ജാഥ ഉദ്ഘാടനം ചെയ്തു.

കാസർകോട്: കാസർകോട് ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കി ജനകീയ സമിതി. കേരളത്തിൻ്റെ എയിംസ് പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിൽ വാഹന പ്രചാരണ ജാഥ തുടങ്ങി. ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

ഉന്നത ചികിത്സാ കേന്ദ്രമായ എയിംസ് പിന്നാക്ക ജില്ലയായ കാസർകോട് സ്ഥാപിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്‍ഡോസള്‍ഫാന്‍ രോഗികൾ ഉള്ള, മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്ത കാസര്‍കോട് ജില്ലയില്‍ അല്ലാതെ മറ്റെവിടെയാണ് എയിംസ് വരേണ്ടതെന്ന് ജനകീയ കൂട്ടായ്മ ചോദിക്കുന്നു.

കേരളത്തിൻ്റെ എയിംസ് പട്ടികയിൽ കാസർകോടിനേയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് വാഹന പ്രചാരണ ജാഥ. ശിൽപി കാനായി കുഞ്ഞിരാമൻ ഫ്ലാഗ് ഓഫ് ചെയ്തു. കാസർകോടിന്‍റെ സ്ഥിതി അത്രയും ദയനീയമാണെന്നും അതുകൊണ്ട് എയിംസ് ആശുപത്രി കാസർകോട് തന്നെയാണ് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ഖാദർ മാങ്ങാടിൻ്റെ നേതൃത്വത്തിൽ മുളിയാറിൽ നിന്ന് തൃക്കരിപ്പൂർ വരെയാണ് വാഹന പ്രചാരണ ജാഥ. ഈ സംസ്ഥാനത്ത് 25000 ഏക്കർ റവന്യൂ ഭൂമി ലഭ്യമായ ഏക ജില്ല കാസർകോടാണെന്നും ഇവിടെയാണ് എയിംസ് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് കെ ശ്രീകാന്ത് അടക്കമുള്ളവർ ജാഥയിൽ പങ്കാളികളായി.

YouTube video player