കരിമണൽ കമ്പനിയുടെ നടത്തിപ്പിന് അധികാരകേന്ദ്രങ്ങളുമായി CMRL കൊടുക്കൽ വാങ്ങലുകൾ നടത്തിയെന്നതിന്റെ വസ്തുതകൾ അന്വേഷിക്കുന്നു
എറണാകുളം: സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടും നേതാക്കൾക്ക് പണം നൽകിയെന്ന ശശിധരൻ കർത്തയുടെ ഡയറിയും രാഷ്ട്രീയ കേന്ദ്രങ്ങളെ ചൂട് പിടിപ്പിക്കുകയാണ്.കരിമണൽ കമ്പനിയുടെ നടത്തിപ്പിന് അധികാരകേന്ദ്രങ്ങളുമായി CMRL കൊടുക്കൽ വാങ്ങലുകൾ നടത്തിയെന്നതിന്റെ വസ്തുതകൾ അന്വേഷിക്കുന്ന.ഏഷ്യാനെറ്റ് ന്യൂസ് പരന്പരയ്ക്ക് തുടക്കമായി കരിമണലിൽ പൂഴ്ത്തിയ കണക്കുകൾ.
ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ മറവിൽ ആലപ്പുഴ തോട്ടപ്പള്ളിയിലെ കോടികൾ വിലയുള്ള കരിമണൽ കണക്കൊന്നുമില്ലാതെ നീക്കിയതിൽ ഇനിയും ഉത്തരങ്ങൾ ബാക്കിയാണ്. തോട്ടപ്പള്ളിയിൽ കരിമണൽ നീക്കുന്നതിലെ പരിസ്ഥിതി ആഘാതം ഉന്നതതല സമിതി പരിശോധിക്കണമെന്ന ഹൈക്കോടതി വിധി ആറ് മാസത്തിനിപ്പുറവും അട്ടിമറിക്കപ്പെട്ടുകയാണ്. ഇതിനിടെ കൊച്ചി സിഎംആർഎൽ കമ്പനി തുടർസംസ്കരണത്തിന് മാറ്റുന്ന സിമോക്സ് ക്ലേ പരിസ്ഥിതിക്ക് ദോഷകരമായ മാലിന്യമാണെന്ന റിപ്പോർട്ട് പതിനെട്ട് വർഷങ്ങൾക്ക് ശേഷം പുറത്ത് വന്നിട്ടും സർക്കാർ രേഖകളിൽ ഇപ്പോഴും സുരക്ഷിതമെന്ന് തന്നെ.
അറബിക്കടലും വേമ്പനാട്ട് കായലും ചേരുന്നിടത്ത് തോട്ടപ്പള്ളി പൊഴിമുഖം.കായലിന് കുറുകെ കരിമണൽത്തിട്ട.ഓരോ തരിയും വിലപിടിപ്പുള്ളത്.അരികെ തോട്ടപ്പിള്ളി സ്പിൽവേ ഷട്ടർ.കുട്ടനാടിൽ പ്രളയമുണ്ടായാൽ വെള്ളം കടലിലേക്ക് ഒഴുക്കാനുള്ള സംവിധാനം.
തോട്ടപ്പള്ളിയിലെ തകർന്ന ഷട്ടറുകൾ മാറ്റി സ്ഥാപിക്കാതെ... വെള്ളം ഒഴുകേണ്ട കനാലിന്റെ ചെളി കോരി ആഴം കൂട്ടാതെ.മഴക്കാലത്ത് താത്കാലികമായി പൊഴിമുറിക്കുന്ന സംവിധാനം മറികടന്ന് ..കുട്ടനാടിനെ പ്രളയത്തിൽ നിന്ന് രക്ഷിക്കണമെങ്കിൽ കരിമണൽ മാറ്റുക മാത്രമാണ് വഴിയെന്ന് ഇറിഗേഷൻ വകുപ്പ് ഉത്തരവിറക്കുന്നത് 2019ൽ. പരിസ്ഥിതി ലോല മേഖലയിൽ കടലിലും തീരത്തും നടന്നത് കരിമണൽ ഖനനം. ഇറിഗേഷൻ വകുപ്പ് മണ്ണൽ നീക്കാൻ കരാറൊപ്പിട്ടത് സിഎംആർഎൽ കമ്പനിയുടെ കരിമണൽ ശ്രോതസ്സായ KMML ലുമായി.അന്ന് മുതൽ നാട്ടുകാർ കണ്ടത് ചട്ടലംഘനങ്ങളുടെ പരന്പര. പ്രദേശത്ത് വെയിംഗ് ബ്രിഡ്ജ് സ്ഥാപിച്ച് അളന്നാകണം കരിമണൽ മാറ്റണമെന്ന ഉത്തരവ് കാറ്റിൽപറത്തി, ശാസ്ത്രീയ പഠനങ്ങളും അട്ടിമറിച്ചു. കടൽ തുരന്ന് യന്ത്രവാഹനങ്ങൾ കഴിഞ്ഞ ഡിസംബർ വരെ രാത്രിയും പകലും ഖനനം നടത്തി.
ഈ ഗുരുതര ആരോപണങ്ങൾ പ്രളയക്കാലത്തെ ദുരന്തനിവാരണ പരിധിയിൽ വിലയിരുത്തപ്പെട്ടതോടെ ഖനനത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. എന്നാൽ പരിസ്ഥിതി ആഘാതം പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ഉന്നതതല സമിതി വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പക്ഷേ അതിലും അട്ടിമറി നടന്നു. .തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ എത്തുന്ന കൊച്ചി എടയാറിലെ സിഎംആർഎൽ കന്പനി.കരിമണലിൽ നിന്ന് സിന്തറ്റിക് റൂട്ടൈൽലടക്കമുള്ള വസ്തുക്കളുടെ നിർമ്മാണം. ഇവിടെ മാലിന്യം സംസ്കരിച്ച ശേഷം ബാക്കിയാകുന്ന സിമോക്സ് ക്ലേ 1997 മുതൽ പരിസ്ഥിതിക്ക് ദോഷകരമായ മാലിന്യമെന്നായിരുന്നു കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ നിലപാട്. എന്നാൽ 2006മുതൽ കേന്ദ്ര സംസ്ഥാന സർക്കാർ ഏജൻസികൾ ഇത് ദോഷകരമല്ലെന്ന വിഭാഗത്തിൽപ്പെടുത്തി. ഇതിനിടയിൽ പലവട്ടം സിഎംആർഎല്ലിനോട് ചേർന്ന് പെരിയാർ ചുവന്നൊഴുകി.നാട്ടുകാരുടെ പ്രതിഷേധം സർക്കാർ വകുപ്പുകൾ അവഗണിച്ചു. എന്നാൽ 2024ൽ പെരിയാർ നടന്ന കൂട്ടമത്സ്യകുരുതി. ഹൈക്കോടതി ഇടപെട്ട് അന്നത്തെ പരിസ്ഥിതി സെക്രട്ടറി രത്തൻ ഖേൽക്കർ അദ്ധ്യക്ഷനായ വിദഗ്ധസമിതിയെ നിയമിച്ചു. ഈ സമിതി സിഎംആർഎൽ കന്പനിയിലെത്തി സിമോക്സ് ക്ലേയുടെ സാംപിളെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ലോഹങ്ങളുടെ അളവ് അനുവദനീയമായതിനേക്കാൾ വളരെ വളരെ കൂടുതൽ എന്നും സിമോക്സ് ക്ലേ അപകടം പിടിച്ച മാലിന്യമെന്നും ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ 2024 ജൂലൈയിൽ പുറത്ത് വന്നു. എന്നാൽ രണ്ട് വർഷത്തിനിപ്പുറവും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക രേഖകളിൽ സിഎംആർഎല്ലിന്റെ സിമോക്സ് ക്ലേ സുരക്ഷിതമെന്ന് തന്നെയാണ്.
ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ വർഷം ആരോഗ്യമന്ത്രി ഭരിച്ച പരിസ്ഥിതി വകുപ്പ് പിന്നീട് 9വർഷക്കാലവും ഭരിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ. തോട്ടപ്പള്ളിയിൽ നിന്ന് എടയാർ വരെ കരിമണലെത്തുന്നതിൽ ഉയർന്ന കേട്ട ഗുരുതര ആരോപങ്ങൾ.ആരുടെയൊക്കെ വായടപ്പിക്കാനാണ് വഴിനീളെ പണമൊഴുക്കിയത്.ഈ ചോദ്യത്തിനുള്ള മറുപടിയാണ് രാഷ്ട്രീയ കേരളം തേടുന്നതും.


