കവളപ്പാറയിൽ നിന്ന് ഇന്ന് കണ്ടെടുത്തത് രണ്ട് മൃതദേഹങ്ങൾ, ഇന്ന് തെരച്ചിൽ നിർത്തി
ഇന്ന് നടത്തിയ തെരച്ചിലിൽ ഒരു പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റൊരു മൃതദേഹത്തിന്റെ ഭാഗവും കണ്ടെത്തിയിരുന്നു. വൈകിട്ടോടെയാണ് മറ്റൊരു മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം: വൻ ഉരുൾപൊട്ടൽ ദുരന്തം വിതച്ച കവളപ്പാറയിൽ ഇന്ന് കണ്ടെടുത്തത് രണ്ട് മൃതദേഹങ്ങൾ. ഒരു മൃതദേഹത്തിന്‍റെ ഭാഗവും കണ്ടെടുത്തു. ഉച്ചയോടെ കണ്ടെടുത്ത മൃതദേഹം പുരുഷന്‍റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതാരാണെന്ന് തിരിച്ചറിയാനായിട്ടില്ല. വൈകിട്ടോടെ കണ്ടെടുത്ത മൃതദേഹവും തിരിച്ചറിയാനായില്ല. തൽക്കാലം ഇന്നത്തെ തെരച്ചിൽ നിർത്തി വച്ചു. നാളെ തെരച്ചിൽ തുടരും.
ഉരുൾപൊട്ടലിൽ ഒലിച്ചുപോയ വീടുകൾ നിന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തു നിന്നു തന്നെയാണ് മൃതദേഹവും മറ്റൊരു മൃതദേഹത്തിന്റെ ഭാഗവും കിട്ടിയത്. നേരത്തെ തെരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ തന്നെ കുറച്ചു കൂടി ആഴത്തിൽ കുഴിച്ച് മണ്ണ് നീക്കിയപ്പോഴായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം, കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തെരച്ചിൽ തുടരുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ അറിയിച്ചു.
ഇതുവരെ സ്ഥലത്ത് നിന്ന് ആകെ 48 മൃതദേഹങ്ങൾ കിട്ടി. ഇനി കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത് 11 പേരെയാണ്.